Thursday, May 22, 2008

വേദന പറയാതെ




രാവിനെ സ്നേഹിച്ച
നത്ത്
പകലിനോട്
കണ്ണീരെഴുതി
പറഞ്ഞത്
കേട്ടവരോടും
കേള്‍ക്കാത്തവരോടും
എനിക്ക് പറയാന്‍...

സുധീഷിനു പറയാനുള്ളതെല്ലാം കുറിച്ചു വെച്ച കടലാസ്സുകഷ്ണങ്ങള്‍ "വേദന പറയാതെ" എന്ന പുസ്തകമായതിനു പിന്നില്‍ അവന്‍ പറയാതെ വിട്ട അവന്റെ വേദന പങ്കിട്ട ശ്രീധരന്‍ ചെറുവണ്ണൂര്‍ എന്ന കവിയുടെ ശ്രമങ്ങളുണ്ട്. ശ്രീധരന്മാഷുടെ വിളിക്ക് ചെവി കൊടുത്ത്, മനസ്സു കൊടുത്ത് സുധീഷിന്റെ കവിതകളിലൂടെ ഉറക്കമിളച്ച് കവിതയില്‍ നിന്നും കവിയുടെ ചൊല്ലാവേദനകളിലേയ്ക്കെത്തിയ പവിത്രന്‍ തീക്കുനിയുടെ പൊള്ളുന്ന സ്നേഹമുണ്ട്. സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമുണ്ട്.


കോഴിക്കോടു സര്‍വ്വകലാശാലയില്‍ എം എ കമ്പാരറ്റീവ് ലിറ്ററേചര്‍ വിദ്യാര്‍ത്ഥിയായ കെ എം സുധീഷ് മൂന്നു വര്‍ഷത്തോളമായി ക്യാന്‍സറിനടിമയാണ്. കടുത്ത വേദനയിലാണദ്ദേഹം. ഉടനടി മജ്ജ മാറ്റിവെയ്ക്കാനും മറ്റുമായി ഏഴെട്ടു ലക്ഷം രൂപ വേണ്ടി വരുമത്രെ.
ഇതിലേയ്ക്കുള്ള തുക സമാഹരിക്കുന്നതിന്റെ ഭാഗമായി സുധീഷിന്റെ രണ്ട് കൃതികള്‍ : "വേദന പറയാതെ", "ഭ്രഷ്ടിന്റെ നിറം" എന്നിവ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സാഹിത്യ അക്കാദമി. രണ്ട് പുസ്തകങ്ങള്‍ക്കും കൂടി 120 രൂപയാണ് വില. ഓരോന്നിന്റേയും രണ്ടായിരം കോപ്പി വീതം വിറ്റുകിട്ടുന്ന രണ്ടുലക്ഷം രൂപ സുധീഷിന്റെ ചികിത്സയിലേക്ക് നല്‍കാനാണ് അക്കാഡമിയുടെ ഉദ്ദേശം. എത്രയും വേഗം ഈ പുസ്തകങ്ങള്‍ വാങ്ങി സുധീഷിനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഈ പുസ്തകങ്ങള്‍ ഓണ്‍‌ലൈനായി വാങ്ങാന്‍ സന്ദര്‍ശിക്കുക;
1. വേദന പറയാതെ
2. ഭ്രഷ്ടിന്റെ നിറം

മറക്കാന്‍ ശ്രമിക്കും തോറും മനസ്സിനെ കുത്തിനോവിക്കുന്ന വേദനകള്‍, കോറിവരച്ചിട്ട പാടുകള്‍, രക്തമൂറ്റി വിളറിയ നാഡികള്‍, കാഞ്ഞെരിയലില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന യൌവ്വനത്തെ പല്ലിളിച്ചു കാട്ടിക്കൊണ്ട് സ്വപ്നത്തില്‍ സ്ഥിരം സന്ദര്‍ശകനാകുന്നു. മരണത്തിനും സ്വപ്നത്തിനുമിടയില്‍ നെയ്തെടുത്ത വലക്കണ്ണികള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കാലത്തിലൂടെ മെല്ലെ മെല്ലെ നടക്കട്ടെ..
ആമുഖത്തില്‍ കെ എം സുധീഷ്

കൂടുതല്‍ ലിങ്കുകള്‍:
അമൃത ടി വി ഹെല്പ് ലൈന്‍
ദീപക് ധര്‍മ്മടം


വിവരങ്ങള്‍ക്ക് കടപ്പാട് : അചിന്ത്യയുടെ വേദന പറയാതെ പോസ്റ്റ്

Sunday, May 18, 2008

ഷാര്‍ജയില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ച യുവാവിന്റെ പെണ്‍ കുഞ്ഞടങ്ങിയ കുടുംബം സഹായം തേടുന്നു

ജനുവരി 13 നാണ് ത്യശ്ശൂര്‍ ജില്ലയിലെ മാള കുണ്ടൂര്‍ സ്വദേശിയായ സുധീഷ് എന്ന 31 വയസ്സുകാരന്‍ ഷാര്‍ജയിലെ ജോലി സ്ഥലത്ത് അപകടത്തില്‍ മരിച്ചത്. എമിറേറ്റ്സ് എന്‍വെയര്‍മെന്റല്‍ ടെക്നോളജിയില്‍ 5 മാസം മുന്‍പാണ് സുധീഷ് എത്തിയത്.

വീസക്കും യാത്രക്കുമായി കട ബാധ്യതയും ഉണ്ടായിരുന്നു. വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും ഭാര്യ അജിമോളും 8 മാസം പ്രായമായ പെണ്‍കുഞ്ഞും. 1300 ദിര്‍ഹത്തില്‍ ജോലിക്ക് കയറിയ സുധീഷും, കുടുംബവും പ്രതീക്ഷയിലേക്ക് വരുമ്പോഴാണ് ദുരന്തം തേടിയെത്തിയത്.

ഇന്ന് സുധീഷിന്റെ ഭാര്യ അജിമോളും, പെണ്‍കുഞ്ഞും മാതാപിതാക്കളും ഇരുട്ടിലാണ്. മുന്നോട്ടുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുന്നു. വരുമാനക്കാരായി ആരുമില്ല. അജിമോളുടെ വീട്ടിലും കെട്ടു പ്രായമായ ഒരു സഹോദരിയും മാതാപിതാക്കളും ഉണ്ട്. ആ കുടുംബത്തിന്റെയും താങ്ങായായിരുന്നു സുധീഷ്.

ഇന്‍ഷൂറന്‍സ് തുക കിട്ടും എന്ന പ്രതീക്ഷയിലാണ് ഈ കുടുബം. എന്നാല്‍ അതിന് കാല താമസം എടുക്കും. മാത്രവുമല്ല വരുമാനത്തിന് ആനുപാതികമായേ ആ തുക ഉണ്ടാകൂ എന്നതിനാല്‍ അതിലും പ്രതിക്ഷ വലുതായില്ല.

വരുമാനമുള്ള, സന്തോഷപ്രദമായ ജീവിതം നയിക്കുന്ന കുടുംബങ്ങളുടെ സഹായത്തിനായി കാക്കുകയാണ് അജിമോളും പെണ്‍കുഞ്ഞും, 2 വീട്ടിലേയും മാതാപിതാക്കളും.

അജിമോളുടെ നമ്പര്‍ (അടുത്ത വീട്ടിലെ) 0480 – 273 75 73.

നാട്ടില്‍ പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം ചെയ്യാന്‍ ഈ കുടുംബത്തെ സഹായിക്കുന്നത് ബന്ധുവായ ശ്യാംകുമാര്‍ ആണ്. നമ്പര്‍ : 98460 11 565

സുധീഷിന്റെ അച്ഛന്റെയും ഭാര്യ അജിമോളുടെയും പേരില്‍ ഒരു സംയുക്ത ബാങ്ക് അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.

A/C no: 670 53 95 4775

SBT KUZHOOR Branch, Thrissur (dt)

പ്രിയപ്പെട്ടവരെ കാക്കാനാണ് സുധീഷ് കടല്‍ കടന്ന് ഷാര്‍ജയില്‍ എത്തിയത്. അതിനിടയിലാണ് മരിച്ചതും. നമ്മളില്‍ ഒരുവന്‍. ആ കുടുംബത്തെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരേണ്ടത് നമ്മളില്‍ നില മെച്ചപ്പെട്ടവരുടെ കടമയാണ്.