Monday, November 16, 2009

കാരുണ്യമനസ്സുകളുടെ കനിവിനായ്

കിഡ്നി സംബന്ധമായ അസുഖത്താല്‍ തകര്‍ന്ന ഒരു യുവതിയായ അമ്മ നമ്മളില്‍ നിന്നും സഹായം തേടുന്നു. മൂന്നിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയായ ശ്രീമതി. ഷൈലജ പരമേശ്വരന്‍ നമ്പൂതിരി ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു വട്ടം വീതം കോഴിക്കോട് പീ വി എസില്‍ ഡയാലിസിസിനു വിധേയയായിക്കൊണ്ടിരിക്കുകയാണ്. കഴിയുന്നതും വേഗമൊരു കിഡ്നി മാറ്റിവക്കല്‍ ശസ്ത്രക്രിയക്കാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നതെങ്കിലും അവരുടെ നിലവിലെ സാമ്പത്തികസ്ഥിതി അതിനാവശ്യമായ 7-8 ലക്ഷം ചിലവ് താങ്ങാന്‍ ആവാത്തതിനാല്‍ ഡയാലിസിസ് കൊണ്ട് ജീവന്‍ പിടിച്ചു നിര്‍ത്തുകയാണ്.

ശ്രീ പരമേശ്വരന്‍ നമ്പൂതിരിയും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്നേ നട്ടെല്ല് സംബന്ധമായ ഒരു മേജര്‍ സര്‍ജറിക്കു വിധേയനായതിനാല്‍ അദ്ദേഹത്തിന്റെയും ആരോഗ്യസ്ഥിതി പറയത്തക്ക നന്നല്ല. രാമനാട്ടുകരയിലെ കൂട്ടുകുറുംമ്പ ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ അദ്ദേഹത്തിനു ഈ വന്‍തുക സ്വരൂപിക്കാന്‍ വഴിയൊന്നും കാണുന്നില്ല.രാമനാട്ടുകരയില്‍ ഉള്ള നാലുസെന്റ് സ്ഥലവും വീടും മാത്രമാണ് ആ കുടുമ്പത്തിന്റെ ആകെ ബാക്കിയുള്ള സമ്പാദ്യം. സൗജന്യമായി കിഡ്നി നല്‍കാന്‍ കഴിയുന്ന ആരും ഇതുവരെ തയ്യാറായിട്ടില്ലാത്തതിനാല്‍ കാരുണ്യമുള്ള ആളുകള്‍ സഹായിച്ചെങ്കില്‍ മാത്രമേ ആ പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയുടെ ജീവന്‍ രക്ഷിക്കാനാകൂ.

സഹായിക്കാന്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന്

Parameswaran namboothiri
"Devi prasadam"
Puthukode (PO)
Ramanatukara (via)
671633
എന്ന വിലാസത്തിലോ

SBI Ramanattukara
10286726021
എന്ന അക്കൗണ്ടിലേക്കോ നല്‍കിയാല്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ നമുക്കാകും. ആ കുഞ്ഞുങ്ങളുടെ ജീവിതവും.

താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ അവരെ കോണ്ടാക്ട് ചെയ്യാവുന്നതാണ്
9847855209 (Parameswaran namboothiri)
9496408299 (Shylaja)

കാരുണ്യമനസ്സുകളുടെ കനിവിനായ് കാക്കുന്നു.

Wednesday, August 12, 2009

ആ അമ്മക്കൊരു സഹായം

ബൂലോകകാരുണ്യത്തില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചവറയിലെ പ്രസാദിന്റെ ചികല്‍സാസഹായത്തിനെ കുറിച്ചന്യോഷിക്കുമ്പോള്‍ അമ്യതാ ആശുപത്രിയിലെ ക്യാന്‍സര്‍ വിഭാഗത്തിലെ സ്റ്റാഫ് ആണ് റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരത്തിന്റെ കൊല്ലത്തെ പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റായ ക്യാന്‍സര്‍ കെയര്‍ സെന്റരിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോക്ടര്‍ പ്രവീണ്‍ ജി പൈ പരിചയപ്പെടുത്തിയത്. ക്യാന്‍സര്‍ രോഗികളെ വീടുകളില്‍ ചെന്നു കണ്ട് ചികല്‍സ നല്‍കുന്ന ഒരു യൂണിറ്റ് അദ്ദേഹത്തിന്റെ ആര്‍ സീ സി യുടെ ഭാഗമായി കൊല്ലത്ത് ചവറയില്‍ പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹം ഒരു സഹായം ആവശ്യപ്പെട്ട് ഒരു മെയില്‍ അയച്ചിരുന്നു. ഒരു അറുപതുകാരി അമ്മയേയും അവരുടെ പന്ത്രണ്ടു വയസ്സുള്ള മകനെയും കഴിയുമെങ്കില്‍ സഹായിക്കാന്‍ സുഹൃത്തുക്കള്‍ക്കളോടും അഭ്യര്‍ഥിക്കാമോ എന്നദ്ദേഹം ചോദിച്ചിരിക്കുന്നു.

ക്ലീനിക്കില്‍ ചികല്‍സയില്‍ ഉണ്ടായിരുന്ന അറുപതിനു മേല്‍ പ്രായമുള്ള, എപ്പൊഴും പ്രസന്നവദനയായ താമര എന്നു പേരുള്ള അമ്മയെ, ആ മുഖഭാവം കാരണം തന്നെ ഡോക്ടര്‍ ശ്രദ്ധിച്ചത്. അസുഖം മിക്കവാറും മാറിയതായതിനാല്‍ ആ അമ്മയെ കൂടുതല്‍ പരിചയപ്പെടാന്‍ ഇട ഇല്ലായിരുന്നു. എങ്കിലും അടുത്തൊരു ദിവസം അദ്ദേഹം നേരിട്ട് ചെന്നു പരിചയപ്പെടുകയും കാര്യങ്ങള്‍ അന്യോഷിക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍, ആ അമ്മയെ കുറിച്ച് അറിഞ്ഞപ്പോള്‍,അവരുടെ മനശക്തിയിലും ജീവിതത്തോടുള്ള പോസിറ്റീവ് കാഴ്ചപ്പാടിലും ആ അമ്മയോട് വളരെ ബഹുമാനം തോന്നി.

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഒരു ഭിക്ഷാംദേഹി ആണു ആ അമ്മ. മുപ്പത്തിനാലു കൊല്ലം മുന്‍പെ വിധവയായ അവര്‍ എകമകനുമൊത്ത് ആ ക്ഷേത്രത്തില്‍ എത്തിയതാണ്. പക്ഷെ ആ മകന്‍ അവരോട് പറയാതെ എവിടേക്കോ പോയി. മകനെ നഷ്ടപ്പെട്ടതിനു ശേഷവും ആ അമ്മ അമ്പലത്തിലും മറ്റും തന്നെ കഴിയുകയായിരുന്നു. പിന്നീട് സര്‍ക്കാരിന്റെ ലക്ഷം വീട് പദ്ധതിയില്‍ കൂടി അമ്മക്കും ഭൂമി ലഭിച്ചു.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ ഓച്ചിറ അമ്പലത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കൈകുഞ്ഞിനെ അവര്‍ സ്വമേധയാ ആണ് ഏറ്റെടുത്ത് വളര്‍ത്താന്‍ തുടങ്ങി. ബാലാരിഷ്ടത വളരെ ഉണ്ടായിരുന്ന കണ്ണനെ tuberculosis തുടങ്ങിയ രോഗങ്ങളില്‍ നിന്നു ചികല്‍സിച്ച് ജീവന്‍ രക്ഷിക്കാന്‍ സഹായത്തിനധികം ആരും ഇല്ലാത്ത ആ അമ്മക്ക് ഏറെ പാടുപെടേണ്ടി വന്നു. മെഡിക്കല്‍ കോളേജിലെ നീണ്ട ചികല്‍സക്കു ചെറിയ സമ്പാദ്യവും അമ്പലത്തില്‍ നിന്നു കിട്ടുന്ന സഹായവും പലരില്‍ നിന്നു വാങ്ങിയ ചെറിയ ചെറിയ കടങ്ങളും ഒക്കെ വേണ്ടി വന്നു.

കൂട്ടത്തില്‍ ആണു ആ അമ്മക്ക് uterine cervix cancer പിടിപെട്ടതും അതിന്റെ ചികല്‍സയും വേണ്ടി വന്നത്. അസുഖം മാറി എങ്കിലും സ്ഥിരം തുടര്‍ പരിശോധന ആവശ്യമാണ്. അതിനാണ് ഡോക്ടര്‍ പ്രവീണിന്റെ ക്ലീനിക്കില്‍ വരുന്നത്.

എന്തൊക്കെ ആയാലും കണ്ണന്‍ ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന സന്തോഷം എല്ലാത്തിനും മീതെ ആ അമ്മക്കുണ്ട്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കണ്ണന്‍ പഠനത്തിലും മുന്നില്‍ ആണ്. അധ്യാപകരും ആവും വിധം പിന്തുണയും സഹായവും അവന് നല്‍കുന്നു. നന്നായി പഠിച്ച്, വലുതാകുമ്പോള്‍ പട്ടാളത്തില്‍ ചേരുമെന്നു അഗ്രഹിക്കുന്ന ആ കുട്ടി സ്കൂളിലെ scouts ലും അംഗമാണ്. താമര അമ്മയും ആഗ്രഹിക്കുന്നത് അതു തന്നെയാണ്. സ്വന്തം കഴിവിന്റെ പരമാവധി മകനായി ചെയ്യാന്‍ ആ അമ്മ ശ്രമിക്കുന്നുണ്ട്. അവന്റെ കുഞ്ഞു കുഞ്ഞു ആവശ്യങ്ങളെ അവര്‍ അത്രക്കും പ്രാധാന്യത്തോടെ കാണുന്നു. പക്ഷെ പലപ്പോഴും അവര്‍ നിസ്സഹായ ആകുന്നു. ഇല്ലായ്മയും വല്ലായ്മയും എല്ലാം അറിഞ്ഞ് വളരുന്ന കണ്ണന്‍ തന്നെയാണ് എപ്പോഴും അമ്മയെ സമാധാനിപ്പിക്കുന്നതും. നല്ല നല്ല ആഹാരങ്ങളും മറ്റും നല്‍കാന്‍ ആ അമ്മക്ക് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും കഴിയാറില്ല. അമ്പലത്തില്‍ നിന്നു പ്രസാദം ആയി കിട്ടുന്ന ആഹാരം സന്തോഷത്തോടെ തന്നെ കഴിക്കുന്ന കണ്ണന്‍ അമ്മക്ക് ഒത്തിരി ആശ്വാസമേകുന്നു.

ഡോക്ടര്‍ പ്രവീണ്‍ പറയുകയായിരുന്നു ആ അമ്മയുടെയും മകന്റെയും പരസ്പരസ്നേഹത്തിലും സ്വാന്തനത്തിലും പണമില്ലാതെ തന്നെ അവരുടെ ജീവിതം ധന്യമാണ്, ആ സ്നേഹവും വാല്‍സല്യവും അദ്ദേഹത്തിനെ വളരെ ആകര്‍ഷിച്ചു എന്നു.

പക്ഷെ പണത്തിനു അതു തന്നെ വേണ്ടുന്ന സാഹചര്യങ്ങള്‍ ഉണ്ട്. ആ അമ്മയുടേയും മകന്റെയും ചികല്‍സക്കായി വാങ്ങിയ കടങ്ങളില്‍ അന്‍പതിനായിരത്തോളം വരുന്ന ഒന്നിനായി അവര്‍ അവര്‍ക്കു ഉള്ള ആ ഭൂമി ഈടു നല്‍കിയിരുന്നു.അത്യാവശ്യസമയത്ത് കടം തന്നു സഹായിച്ച് വ്യക്തിക്ക് പണം തിരിച്ച് കൊടുക്കേണ്‍ട സാഹചര്യത്തില്‍ അതു നല്‍കാന്‍ ആവാത്തതിനാല്‍ ചിലപ്പോള്‍ ആ ഭൂമി കൈവിട്ടു പോയെക്കാം എന്ന അവസ്ഥയില്‍ ആണു. ഉണ്ടായിരുന്ന വീട് നശിച്ച് പോയതിനാല്‍ താല്‍ക്കാലിക ഷെഡ്ഡിലാണ് ഇപ്പോള്‍ കണ്ണനും അമ്മയും. പക്ഷെ ആ സ്ഥലം തന്നെ നഷ്ടപ്പെട്ടാല്‍ എന്ന ചിന്ത അവരെ അലട്ടുന്നു. അറുപതില്‍ എത്തിയ ആരോഗ്യം അത്ര പോരാത്ത ആ അമ്മക്ക് , സ്വന്തമെന്നു പറയാന്‍ ആരും ഇല്ലാത്ത ഇനിയും ബാല്യം കഴിയാത്ത ആ മകനു ആകെ കൊടുക്കാന്‍ ഉള്ളതാണ് ആ ഭൂമി.

കണ്ണന്റെ വിദ്യാഭ്യാസം, താമസിക്കാന്‍ ഒരു വീട് എന്നതിനൊപ്പം ‍ ഇപ്പോള്‍ ആ ഭൂമി നഷ്ടപ്പെടാതിരുന്നെങ്കില്‍ എന്നു കൂടി ആ അമ്മ പ്രാര്‍ഥിക്കുന്നു. ആ ആശങ്ക ഒരു അമ്മയുടെ മനസ്സിനെ എത്രമാത്രം തളര്‍ത്തുന്നുണ്ട് എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.

ഡോക്ടറുടെയോ സുഹൃത്തുക്കളുടെയോ മാത്രം സഹായം കൊണ്ട് മാത്രം കാര്യങ്ങള്‍ നടന്നില്ലെങ്കിലോ എന്ന ചിന്തയാല്‍ ആണ് ബൂലോഗകാരുണ്യത്തിന്റെയും ബ്ലോഗര്‍മാരുടെയും ശ്രദ്ധയിലേക്ക് ഈ കാര്യം കൊണ്ട് വരാന്‍ ഞാന്‍ ശ്രമിക്കുന്നത്. പല പല തുള്ളികള്‍ ചേര്‍ത്ത് ഒരു വലിയ ആശ്വാസക്കടലാക്കി മാറ്റാന്‍ നമുക്ക് കഴിഞ്ഞാല്‍ അതു ആ അമ്മക്കും കണ്ണനും വലിയൊരനുഗ്രഹമായിരിക്കും.

നമുക്കവരെ സഹായിക്കാനാകില്ലേ?
----------------------------------------------------------------------
ഡോക്ടര്‍മാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ഒരു സംഘടനയായ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ട്രസ്റ്റ് കൊല്ലത്ത് പ്രവര്‍ത്തിക്കുന്നു. എഴുനൂറിലധികം രോഗികള്‍ക്ക് തികച്ചും സൌജന്യമായി കണ്‍സള്‍ട്ടേഷനും മരുന്നുകളും വീടുകളില്‍ ചെന്നുള്ള പരിചരണവും ബോധവല്‍ക്കരണവും നല്‍കാന്‍ ശ്രമിക്കുന്ന ആ സംഘടനയില്‍ തന്റെ സമയം വിനിയോഗിക്കുന്ന ഡോക്ടര്‍ പ്രവീണ്‍ കഴിഞ്ഞ മൂന്നു വര്‍ഷം ആയി ആഴ്ചയില്‍ മൂന്നു ഓ. പി. ക്ലീനിക് നടത്തി വരുന്നുണ്ട്. ഡോക്ടര്‍ പ്രവീണിന്റെ ഈമെയില്‍ praveengpai at gmail dot com ആണ് . http://palliativecarekollam.org/ (വെബ്സൈറ്റ് പൂര്‍ണ്ണമായും അപ്ഡേറ്റഡ് അല്ല). ആവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറ് കൂടി നല്‍കിക്കോളാന്‍ ഡോക്ടര്‍ പ്രവീണ്‍ പറഞ്ഞിരിക്കുന്നു. എന്തെങ്കിലും സഹായമോ അന്യോഷണമോ ആവശ്യമെങ്കില്‍ ചെയ്തുതരാം എന്നു ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.
--------------------------------------------------------------------
ബൂലോകം ഓണ്‍ലൈന്‍ ഈ പോസ്റ്റിനെ കുറിച്ച് പ്രസിദ്ധികരിച്ച ആ അമ്മയ്ക്കൊരു സഹായം എന്ന റിപ്പോര്‍ട്ടില്‍ ഡോ. പ്രവീണ്‍ നല്‍കിയ കമന്റ് ആ അമ്മയെ കുറിച്ച് നേരിട്ടറിയുന്ന അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍...ആ അമ്മ എന്തു കൊണ്ടാണ് അദ്ദേഹത്തിനു ഇത്രയധികം important ആകുന്നതെന്നും എന്തു കൊണ്ടാണ് അവര്‍ക്കായ് ഈ സഹായം നല്‍കാന്‍ വേണ്ടി ഇത്രക്കധികം ശ്രമിക്കുന്നതെന്നും വളരെ ഹ്രദയസ്പര്‍ശിയായ വാക്കുകളില്‍ പറഞ്ഞിരിക്കുന്നു.
ps: i have added that words as the 27th comment in this post.
--------------------------------------------------------------------
കണ്ണന്‍റെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട്‌ ഉണ്ട് -
Master Kannan, A/c no. 4528001500005174 -
Punjab National Bank, Oachira branch.
IFSC Code : PUNB0452800
1st floor, Temple Shopping Complex Oachira,
District Kollam, Kerala 690526
--------------------------------------------------------------------
29 Aug 2009
ref Comment # 37
By Dr. Praveen

സഹായിക്കാന്‍ സന്മനസ്സ് കാണിച്ച എല്ലാ ബൂലോകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ഡോക്ടര്‍ പ്രവീണിന്റെ അഭിപ്രായം ഇനി തല്‍ക്കാലം കൂടുതല്‍ പണം നല്‍കണ്ട എന്നാണ്. കാരണം ആദ്യം ലക്ഷമിട്ടിരുന്ന ആ കിടപ്പാടത്തിലുള്ള കടം വീട്ടി പ്രമാണം ഇന്നു തിരിച്ച് കിട്ടും. അതിനു ശേഷം കണ്ണന്റെ സ്കൂളിംഗിനെ കുറിച്ചും തലചായ്ക്കാനായുള്ള വീടിനെ കുറിച്ചും കൂടുതല്‍ ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനിക്കുന്നതാവും നന്ന് എന്നാണദ്ദേഹത്തിന്റെ അഭിപ്രായം.

ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടന സഹായം നല്‍കുന്നതിനൊപ്പം കണ്ണന്റെ പഠനവും അനുബന്ധകാര്യങ്ങളും ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ( അവരെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അവരുടെ സമ്മതം വാങ്ങിയതിനു ശേഷം ബൂലൊകകാരുണ്യത്തില്‍ അറിയിക്കുന്നതാണ്.) അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍, ആ സംഘടനയുടെ, നാട്ടിലുള്ള ഒരു ബഹുമാന്യനായ വ്യക്തി ഡോക്ടര്‍ പ്രവീണിനെ പരിചയപെട്ടിരുന്നു. അതിന്റെ കാര്യങ്ങളും പുരോഗതിക്കനുസരിച്ച് മാത്രം അറിയിക്കുന്നതാവും നന്ന് എന്നു കരുതുന്നു.


.....................................
എല്ലാവര്‍ക്കും നന്ദി.ബൂലോഗകാരുണ്യത്തിനും നന്ദി :)

Thursday, June 25, 2009

വേദനയ്ക്കൊരു കൈ സഹായം

പോളേട്ടനെ കണ്ടാല്‍ ഒരു രോഗിയാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ഒരു മന്ദസ്മിതത്തോടെയാണ് പോളേട്ടനെ എപ്പോഴും കണ്ടിട്ടുള്ളൂ. ഒരു ദരിദ്ര കുടുംബത്തിലെ അംഗമാണ് പോളേട്ടന്‍. രണ്ടര സെന്റ് ഭൂമിയിലാണ് വീട്. ഓടിട്ട രണ്ടു മുറി വീട്. ചോര്‍ന്നൊലിക്കുന്ന ചായ്പ്പിലാണ് പോളേട്ടന്‍ കിടന്നിരുന്നത്. അപ്പനും അമ്മയും ഭാര്യയും രണ്ടു കുട്ടികളുമാണ് പോളേട്ടനുള്ളത്.
വര്‍ഷങ്ങളോളം ബേക്കറിയിലായിരുന്നു ജോലി. പെട്ടന്നൊരു ദിവസം കാലുവേദനയായി ഡോക്ടറെ കാണിച്ചു. ഒരു വര്‍ഷത്തോളം ആയുര്‍വ്വേദ ചികിത്സ കഴിഞ്ഞിട്ടും അസുഖം കുറഞ്ഞില്ല. പിന്നീട് അമല ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് രോഗത്തെക്കുറിച്ച് ഏകദേശ ധാരണയായത്. അര്‍ബുദ രോഗത്തിലെ ഏറ്റവും വേദനയുള്ള ബോണ്‍ കാന്‍സര്‍. ഇടുപ്പെല്ലും തുടയുമെല്ലാം പൊടിഞ്ഞു തുടങ്ങി. ഇപ്പോള്‍ വളരെ പരിതാപകരമായ അവസ്ഥയിലാണ്. പെയിന്‍ & പാലിയേറ്റീവ് കെയറില്‍ വിവരമറിയിച്ചിട്ടുണ്ട്. പോളേട്ടന്റെ മാത്രം വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞു പോന്നിരുന്നത്. ഉദാരമതികളുടെ വിലയേറിയ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ADDRESS :
B.P PAUL
BRAHMAKKULAM HOUSE
P.O.PARAPPUR
TRICHUR DT.
KERALA STATE 680552
Contact Tel. : 0091- 9895763742 (Mr. Vincent )


Account Details.
B.P PAUL
CATHOLIC SYRIAN BANK
EXTENSION COUNTER PARAPPUR
A/C : 20040108

Tuesday, April 7, 2009

മുസ്‌തഫയെ സഹായിക്കാനായ്

വായന ഇഷ്ടപ്പെടുന്ന, നട്ടെല്ലിന്‌ ക്ഷതം പറ്റി അരക്ക്‌ താഴെ ചലനമില്ലാതെ മൂന്നു വര്‍ഷമായി കിടപ്പിലായ, പെയിന്‍ & പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്കില്‍ ചികല്‍സയില്‍ കഴിയുന്ന ശ്രീ. മുസ്‌തഫയെ കുറിച്ചുള്ള സര്‍പ്പഗന്ധി ബ്ലോഗിലെ - മുസ്‌തഫക്ക്‌ ഒരു പുസ്‌തകം - പോസ്റ്റിലേക്കും അതിനെ തുടര്‍ന്ന് - മുസ്‌തഫയെ കണ്ടപ്പോള്‍ - പോസ്റ്റിലേക്കും ബൂലോഗകാരുണ്യം അംഗങ്ങളുടെയും മാന്യവായനക്കാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.


നമുക്കാവുന്നത് ചെയ്യാന്‍ ശ്രമിക്കാം... അല്ലേ?

Saturday, March 7, 2009

കാരുണ്യം തേടി ശ്രീജില്‍ .

കേരള സാഹിത്യ അക്കാദമിയിലെ ദിവസവേതനക്കാരിയായ ശ്രീദേവിയുടെയും തൃശ്ശൂ‍രില്‍ ഒരു തുണിക്കടയില്‍ ജീവനക്കാരനായ ഷാജിയുടെയും മകനാണ് ശ്രീജില്‍. വര്‍ഷങ്ങള്‍ക്കുമുന്‍പ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ശ്രീജിലെ ഒരു അണലിപ്പാമ്പ് കടിച്ചു. മാസങ്ങളുടെ ചികിത്സയ്ക്കുശേഷം അവന്റെ ആയുസ്സ് തിരിച്ചുകിട്ടി. പക്ഷേ ആശ്വസിസ്ക്കാന്‍ വകയില്ലായിരുന്നു. ജീവന്‍ കിട്ടിയെങ്കിലും ശ്രീജിലിനു പിന്നീട് വളര്‍ച്ചയുണ്ടായില്ല. ഇപ്പോള്‍ 8 വയസ്സായെങ്കിലും രണ്ടുവയസ്സുകാരന്റെ വളര്‍ച്ചയേ അവനുള്ളൂ.

ഹോര്‍മോണ്‍ ചികിത്സയിലൂടെ അവന്റെ വളര്‍ച്ചയും ആരോഗ്യവും വീണ്ടെടുക്കാന്‍ ആധുനിക ശാസ്ത്രത്തിനു കഴിയും. പ്രായപൂര്‍ത്തിയാകും വരെ ഹോ‍ര്‍മോണ്‍ ചികിത്സ തുടരണം. ഇപ്പോള്‍ അമല മെഡിക്കല്‍ കോളജ് ആശൂപത്രിയിലെ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ബിസ്റ്റോ അക്കരയുടേ നാലുമാസത്തെ ചികിത്സയുടെ ഫലമായി കുട്ടിയ്ക്ക് 3 സെന്റിമീറ്റര്‍ ഉയരം കൂടിയിട്ടുണ്ട്. ചികിത്സ തുടരുന്നതിന്റെ പണച്ചിലവിനെ ക്കുറിച്ചോര്‍ത്ത് ദരിദ്രരായ മാതാപിതാക്കള്‍ ആശങ്കാകുലരാണ്. ചികിത്സ തുടര്‍ന്നില്ലെങ്കില്‍ പ്രായാപൂര്‍ത്തിയാവുമ്പ്പോള്‍ മകനു 1 മീറ്റര്‍ ഉയരമേ വരൂ. മാനസിക വളര്‍ച്ചയൂം മുരടിക്കും. കുറച്ചുകഴിഞ്ഞാല്‍ ശരീരത്തിലെ അസ്ഥികളെല്ലാം ദ്രവിച്ച് പൊടിയും.


മകന്റെ ചികിത്സനടത്തി ഇതിനകം കടക്കെണിയിലായ അവര്‍ക്ക് ലക്ഷങ്ങള്‍ ചെലവുവരുന്ന തുടര്‍ ചികിത്സയെക്കുറിച്ച സങ്കല്‍പ്പിക്കാനേ കഴിയുന്നില്ല.

ഉദാരമതികളുടെ സഹായമഭ്യര്‍ത്തിക്കുന്നു.

സഹായസമിതി ചെയര്‍മാന്‍ ശ്രീ വൈശാഖന് മാഷുടെ കത്തും ചികിത്സിക്കുന്ന ഡോക്ടറുടെ കത്തും ഇതോടൊപ്പം വയ്ക്കുന്നുണ്ട്.
സഹായം താഴെക്കാണുന്ന വിലാസത്തില്‍ അയക്കാവുന്നതാണ്.


Sreeji Releif commikttee

SB A/c no. 67078967356
sbt main branch, trichur.


for DD/ check

P.B. NO. 528
THRISSUR - 680020


















Tuesday, February 24, 2009

കുഞ്ഞു സാവിയോ യാത്രമാ‍യി

ഇപ്പോ കിട്ടിയ ദുഖകരമായ വാര്‍ത്ത

വേദനകളും, നൊമ്പരങ്ങളുമില്ലാത്ത ലോകത്തേക്ക് സാവിയോ യാത്രയായി.

സാ‍വിയോയെ സഹാ‍യിച്ച, സാവിയോക്ക് വേണ്ടി പ്രാ‍ര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. സാവിയോവിന്റെ ആത്മാ‍വിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

Monday, February 16, 2009

കരളലിയിക്കും കാഴ്ചയായി കുഞ്ഞുസാവിയോ

സാവിയോയ്ക്ക് ഇനി കരയാന്‍ കണ്ണീരില്ല... ഉറക്കെ നിലവിളിക്കാന്‍ ശബ്ദവും. കരളിന്റെ 78 ശതമാനവും മുറിഞ്ഞു പോയ സാവിയോയുടെ കരളലിയിക്കുന്ന കഥയുടെ മുന്നില്‍ ആരുടെയും കണ്ണു നിറഞ്ഞു പോകും. വീഴ്ചയില്‍ ചതഞ്ഞ ഈ നാലു വയസ്സുകാരന്റെ കൈകള്‍ രണ്ടും ആശുപത്രിക്കിടക്കയുടെ കാലുകളില്‍ കൂട്ടിക്കെട്ടിയിട്ടിരിക്കുകയാണ്. മാറത്തും വയറിലുമായി നെടുകെയും കുറുകെയുമായി നാലു ട്യൂബുകള്‍. മുട്ടിനു മുകളില്‍ വലതുകാല്‍ മുറിച്ചു മാറ്റിയതിന്റെ തീരാ വേദന.




തുടര്‍ച്ചയായി ഏഴു ശസ്ത്രക്രിയകള്‍ നടത്തിയതിന്റെ ഉണങ്ങാത്ത മുറിവുകളും തുന്നിക്കെട്ടുകളും. അസഹ്യമായ വേദനയുമായി സാവിയോ ഞരങ്ങുമ്പോള്‍ ലേക് ഷോര്‍ ആശുപത്രിയിലെ 629 Number മുറിയില്‍ മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ പണമില്ലാതെ മാത്യു ദേവസ്യ സ്വന്തം വൃക്ക ദാനം ചെയ്യാനുള്ള തീരുമാനത്തിലാണ്. കാലിത്തൊഴുത്തിലെ ഇഷ്ടികത്തൂണിലെ അയയില്‍ തൂങ്ങിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തൂണ്‍ ശരീരത്തിലേക്കു മറിഞ്ഞു വീണതിനെ തുടര്‍ന്നു ചതവുകള്‍ വീണ ശരീരവുമായി കഴിഞ്ഞ ഒരു മാസമായി വേദനകളുടെ ലോകത്തു കഴിയുകയാണ് ഇടുക്കി തോപ്രാംകുടി പുല്ലന്‍കുന്നേല്‍ സാവിയോ.

''കഴിഞ്ഞ മാസം ഒന്‍പതിനായിരുന്നു അത്- മാത്യു ദേവസ്യ പറയുന്നു. ''ഞാന്‍ പണിക്കു പോയി. ഭാര്യ അല്‍ഫോന്‍സ ഇളയ കുഞ്ഞിനു പ്രതിരോധ കുത്തിവെയ്പ്പെടുക്കാന്‍ അടുത്തുള്ള ആശുപത്രിയിലും. വീട്ടില്‍ ഭാര്യയുടെ അച്ഛന്‍ തങ്കച്ചന്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ മകള്‍ മരിയയ്ക്കു ഭക്ഷണം കൊടുക്കുകയായിരുന്നു തങ്കച്ചന്‍. വീടിനോടു ചേര്‍ന്നുള്ള കാലിത്തൊഴുത്തില്‍ നിര്‍മിച്ച തൂണിലാണ് അയ കെട്ടിയിരുന്നത്. തൂണ്‍ മറിഞ്ഞു വീണപ്പോള്‍ നിലവിളി കേട്ടാണു തങ്കച്ചന്‍ ഓടിവന്നത്. സാവിയോയ്ക്കു ബോധമില്ലായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കരള്‍ മുറിഞ്ഞു പോയതിനാല്‍ ഉടന്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്നു നിര്‍ദേശിച്ചു. രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. പതിമൂന്നു ദിവസത്തിനു ശേഷം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. മുറിഞ്ഞുപോയ കരളില്‍ വീണ്ടും സര്‍ജറി. ചതഞ്ഞുപോയ വലതു കാലില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായതിനാല്‍ മുട്ടിനു തൊട്ടു മുകളില്‍ വച്ചു മുറിച്ചു മാറ്റി. കുടലില്‍ മുറിവുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു മൂന്നു ശസ്ത്രക്രിയകള്‍ കൂടി.

വീടു വയ്ക്കാനായി നാട്ടിലുള്ള സ്വന്തം വീടും 12 സെന്റ് പുരയിടവും നാലു മാസം മുന്‍പ് 70,000 രൂപയ്ക്കു വിറ്റു ബാങ്കിലിട്ടിരുന്നു. ഇതെടുത്താണു ചികില്‍സ നടത്തിയത്. അറിയാവുന്നവരില്‍ നിന്നെല്ലാം കടം വാങ്ങി. ചികില്‍സയ്ക്കായി ഇതുവരെ പത്തു ലക്ഷം രൂപ ചെലവായി. നാട്ടുകാരും സുഹൃത്തുക്കളും സ്വരൂപിച്ചു മൂന്നു ലക്ഷം നല്‍കിയതു കൊണ്ടാണ് ഇതുവരെ കഴിഞ്ഞത്. ഇനി പത്തു ലക്ഷം രൂപ കൂടി ചികില്‍സയ്ക്കു വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. എനിക്കറിയില്ല എവിടെ നിന്നു പണം കിട്ടുമെന്ന്?- മാത്യു വിതുമ്പുന്നു. കൂലിവേല ചെയ്തു കിട്ടുന്ന പണം കൊണ്ടാണു മാത്യു അഞ്ചംങ്ങളുള്ള കുടുംബം പുലര്‍ത്തുന്നത്. ഒരു ദിവസം പണി ചെയ്താല്‍ 125 രൂപ കിട്ടും. സാവിയോ ആശുപത്രിയിലായതോടെ അതും നിലച്ചു.

ചികില്‍സ നടത്തിയാല്‍ പരുക്കുകള്‍ പൂര്‍ണമായും ഭേദമാകുമെന്നാണു ഡോക്ടര്‍മാര്‍ മാത്യുവിനെ അറിയിച്ചിരിക്കുന്നത്. ഇതിനായി കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരുമെന്നു ലേക്ഷോര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഗാസ്ട്രോ എന്‍ട്രോളജി ആന്‍ഡ് ലിവര്‍ ട്രാസ്പ്ളാന്റേഷന്‍ ഡയറക്ടര്‍ ഡോ. എച്ച്. രമേഷ് പറഞ്ഞു. ട്യൂബിലൂടെയാണു സാവിയോയ്ക്കു ഭക്ഷണം നല്‍കുന്നത്.

സാവിയോയുടെ സഹായാര്‍ഥം ഫെഡറല്‍ ബാങ്കിന്റെ തോപ്രാംകുടി ശാഖയില്‍ അക്കൌണ്ട് (നമ്പര്‍: 13330100058284) തുറന്നിട്ടുണ്ട്. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോണി കെ. തോമസ് ചെയര്‍മാനായി ചികില്‍സാ സഹായ സമിതിയും രൂപീകരിച്ചിട്ടുണ്ട്. (ഫോണ്‍ നമ്പര്‍: 9947248360).

Common Man, കണ്ടുപിടിച്ചറിയിച്ചത് പ്രകാരം അവരുടെ അക്കൌണ്ടിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്രകാരം.

Account Details
---------------------

Name:Mathew Devassia

Account Number :13330100058284

Bank : Federal Bank, Thopramkudi,Idukki

IFSC Code : FDRL0001333

Phone Number: 04868264224 വ്

Sunday, January 4, 2009

ജീവരക്ഷയ്ക്ക്‌ കനിവു തേടി ഐശ്വര്യ

ബസ്സപകടെത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ്‌ ചികില്‍സയില്‍ കഴിയുന്ന നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനി കനിവു തേടുന്നു. കോട്ടയം മുട്ടമ്പലം അറേക്കുളത്ത്‌ എ എന്‍ വിജയന്റെ മകള്‍ ഐശ്വര്യ(20)യുടെ ജീവരക്ഷയ്ക്ക്‌ ഉദാരമതികള്‍ സഹായിക്കുക.

ബാംഗളൂരില്‍ നിന്ന് അവധിക്ക്‌ നാട്ടിലേക്ക്‌ വരുന്ന വഴിക്കാണ്‌ സഞ്ചരിച്ചിരുന്ന ബസ്സില്‍ ക്രെയിന്‍ ഇടിച്ചത്‌. ഈ അപകടത്തില്‍ അഞ്ച്‌ പേര്‍ മരിച്ചു. ഐശ്വര്യ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ഐശ്വര്യ അന്ന് മുതല്‍ കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ സെന്ററില്‍ ചികില്‍സയിലാണ്‌. തലക്കും കാലിനും പരിക്കേറ്റ്‌ വെന്റിലേറ്ററില്‍ കിടക്കുന്ന ഇവരുടെ നില പ്രതീക്ഷ ഉണര്‍ത്തുന്നതാണ്‌. തികച്ചും നിര്‍ധനനും വാടക വീട്ടില്‍ താമസക്കാരനുമായ വിജയനു താങ്ങാവുന്നതിനുമപ്പുറമാണ്‌ മകളുടെ ആശുപത്രി ചിലവുകള്‍. ഒരു ദിവസം ഇരുപതിനായിരത്തോളം രൂപാ ചിലവുണ്ട്‌. നാലു ലക്ഷത്തോളം രൂപാ ചിലവുള്ള ചികില്‍സകള്‍ പൂര്‍ത്തിയാക്കിയാല്‍ ഐശ്വര്യക്ക്‌ പൂര്‍ണ്ണ ആരോഗ്യം കൈവരുമെന്ന് ന്യൂറോ സര്‍ജന്‍ ഡോ. കെ. മടേശ്വരന്‍ അറിയിച്ചിട്ടുണ്ട്‌.

സഹായങ്ങള്‍ മാങ്ങാനം എസ്‌.ബി.റ്റി യില്‍ 67025605058 എന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.