Wednesday, June 22, 2011

ക: ഒരു സഹായം കിട്ടുമോ ; ഒരു ജീവൻ രക്ഷിക്കാൻ


മനുഷ്യൻ എത്ര നിസാരനാണെന്ന് കാണണമെങ്കിൽ ആശുപത്രികളിൽ പോകണം.ഏതു കൊമ്പനാനയ്ക്കും കൊടുങ്കാറ്റിനും മുന്നിൽ തലകുനിക്കില്ല എന്ന അഭിമാനബോധം ഓരോ ശ്വാസത്തേയും ഭരിക്കുന്ന മനുഷ്യൻ എന്ന മഹത്തായ ജീവി, കോശം പോലുമില്ലാത്ത അണുക്കളുടെ മുന്നിൽ അറവുമൃഗത്തിന്റെ നിസഹായതയോടെ വിറച്ചു നിൽക്കുന്ന കാഴ്ച കാണാം. കടൽക്ഷോഭത്തിൽ കടയിടിഞ്ഞുപോയ നെട്ടത്തെങ്ങിനെപ്പോലെ, ഏറ്റവും ചെറിയ കാറ്റിനെപ്പോലും ഭീതിയോടെ നോക്കി, സ്വന്തം ഉയരത്തെ സ്വയം ശപിച്ചു നിൽക്കുന്നതു കാണാം. ഈച്ചയെപ്പോലെ, പുഴുക്കളെപ്പോലെ എത്ര നിസാരരാണ് നമ്മൾ !

ഇന്ന് തിരുവനന്തപുരം ആർ.സി.സിയിൽ പോയി അനിൽ എന്ന പഴയൊരു സഹപാഠിയെ കണ്ടു. ഗവൺ‌മെന്റ് ലോ കോളേജിൽ നിന്നും പലവഴിക്ക് പിരിഞ്ഞ ശേഷം ഞങ്ങളങ്ങനെ കാണാറില്ലായിരുന്നു. ഞാൻ സിനിമ എന്ന സ്വപ്നത്തിന്റെ പിറകേയും അവൻ അഭിഭാഷകവൃത്തി എന്ന തൊഴിലിന്റെ പിറകേയും പോയതുകൊണ്ട് കണ്ടുമുട്ടാനുള്ള അവസരങ്ങൾ വളരെ കുറവായിരുന്നു.ഇടയ്ക്ക് കണ്ടപ്പോൾ പച്ചപിടിച്ചു വരുന്ന തന്റെ തൊഴിലിനെക്കുറിച്ചും സന്തോഷം നിറഞ്ഞ കുടുംബജീവിതത്തെക്കുറിച്ചും കുസൃതിക്കുടുക്കയായ മകളെക്കുറിച്ചും അവൻ വാതോരാതെ സംസാരിച്ചു ..കുറേ നാളുകൾക്കു ശേഷം ഒരു സുഹൃത്തുവഴി അറിഞ്ഞു അനിലിന്റെ ഭാര്യ (ശാരി) യെ ആർ.സി.സിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.. കാൻസറാണ്.. രോഗം ഗുരുതരമാണ്...കുറേ നാളുകൾക്ക് ശേഷം ഏറെ പണം ചെലവാക്കി മരണത്തിന്റെ വായിൽ നിന്നും അനിൽ ശാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നറിഞ്ഞു. പിന്നീടൊരിക്കൽ കണ്ടപ്പോൾ തന്റെ കുടുംബത്തിന്റെ സാമ്പത്തികഭദ്രതയെ തകർത്തുകളഞ്ഞ കാൻസർ എന്ന രോഗത്തിന്റെ പിടിയിൽ നിന്നും ശാരിയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ താൻ അനുഭവിച്ച യാതനകളെക്കുറിച്ച് അനിൽ പറഞ്ഞു. എങ്കിലും എല്ലാം പിടിവിട്ടു പോയി എന്ന അവസ്ഥയിൽ നിന്നും ജീവിതത്തെ തിരികെ തന്നല്ലോ ദൈവം എന്ന് അവൻ ആശ്വസിച്ചു.

കഴിഞ്ഞ മാസം ഒരു ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നപ്പോൾ ശ്യാം മോഹൻ എന്ന ഒരു സുഹൃത്തിന്റെ ഫോൺ കോൾ വന്നു. ശാരിയെ വീണ്ടും ആർ.സി.സിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അനിലിന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പൂർണമായും തകർത്തുകളഞ്ഞ ശേഷം പിൻ‌വലിഞ്ഞ ആ മഹാരോഗം ഇത്തവണ തിരിച്ചുവന്നത് കൂടുതൽ ശക്തിയോടെ രക്താർബുദത്തിന്റെ രൂപത്തിലാണ്. ഒരു തവണത്തെ ആന്റിബയോട്ടിക് ഇഞ്ചക്ഷനുള്ള തുകപോലും സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു അനിൽ. മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇത്തവണ ഡോക്ടർ പറഞ്ഞ പ്രതിവിധി. ഏതാണ്ട് പതിനഞ്ചു ലക്ഷം രൂപയോളം ചെലവുവരും. ലോ കോളേജിലെ പഴയ സഹപാഠികളെല്ലാം ചേർന്ന് കുറച്ച് പണം സമാഹരിച്ചു നൽകണം എന്ന് പറയാനാണ് ശ്യാം എന്നെ വിളിച്ചത്. ഓരോരുത്തർക്കും പതിനായിരം രൂപവീതമെങ്കിലും കൊടുക്കാനാകുമെങ്കിൽ അത് ഒരു നല്ല സഹായമാകുമെന്ന് അവൻ പറഞ്ഞു. ജൂൺ ആദ്യവാരമെങ്കിലും കഴിയുന്നത്ര തുക അനിലിന്റെ അക്കൌണ്ടിൽ ഇടാൻ ശ്രമിക്കണം എന്ന് പറഞ്ഞ് അവൻ അനിലിന്റെ ബാങ്ക് അക്കൌണ്ട് അയച്ചുതന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ഞാൻ തിരികെ വന്നു. അതിൽ നിന്ന് പ്രതീക്ഷിച്ച സാമ്പത്തികം കിട്ടിയില്ല. ജൂൺ ആദ്യവാരവും രണ്ടാം വാരവും കടന്നുപോയി. എനിക്ക് ഒരു രൂപ പോലും ഇടാനായില്ല.അതുകൊണ്ടുതന്നെ ശ്യാമിനേയോ അനിലിനേയോ വിളിക്കാൻ എനിക്കൊരു ചമ്മലുണ്ടായി.

മറ്റു പണികളൊന്നുമില്ലാതെ നാട്ടിൽ നിന്നിട്ടും അനിലിനെ ഒന്നുപോയി കാണുകയെങ്കിലും ചെയ്യാത്തത് തെറ്റാണെന്ന് രണ്ടുമൂന്നുദിവസമായി മനസാക്ഷി കുത്തിത്തുടങ്ങി. അങ്ങനെ ഇന്ന് ഞാനും ഒരു സുഹൃത്തുമായി ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു. അവൻ ഒന്നും സംഭവിക്കാത്തവനെപ്പോലെ ചിരിച്ചുകൊണ്ട് ഞങ്ങളുടെ നേർക്ക് നടന്നു വന്നു. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എന്നത് ഏതാണ്ട് അസാധ്യമായ ഒന്നാണെന്ന മട്ടിലായിരുന്നു അവൻ സംസാരിച്ചത്.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി മുതൽ നാട്ടിലെ സന്നദ്ധസംഘടനകൾ വരെ എല്ലാ വാതിലുകളും മുട്ടി മൂന്ന് മാസത്തെ ചികിത്സയ്ക്കുള്ള പണം സംഘടിപ്പിക്കാം എന്നുമാത്രമേ അവനു വിശ്വാസമുള്ളു.മൂന്നു മാസത്തിനു ശേഷം ശാരിയെ മരണം കൊണ്ടുപോകും.അമ്മയെ കാണാതെ മകൾ കരയുന്നു എന്ന് പറയുമ്പോഴും അവന്റെ കണ്ണുകളിൽ നനവില്ല..മജ്ജമാറ്റിവെച്ച് ഈ മഹാരോഗത്തെ പരാജയപ്പെടുത്തി ജീവിതം തിരികെപ്പിടിക്കാമെന്ന് വിശ്വസിച്ച് ശാരി സന്തോഷവതിയായിരിക്കുകയാണെന്ന് പറയുമ്പോഴും അവന്റെ മുഖത്ത് സങ്കടമില്ല. ആദ്യം തന്നെ ഈ രോഗം അതിന്റെ യഥാർത്ഥരൂപത്തിൽ വന്നിരുന്നു എങ്കിൽ മജ്ജമാറ്റിവെയ്ക്കാനുള്ള പണം സംഘടിപ്പിക്കാമായിരുന്നു എന്നവൻ പറഞ്ഞു. ഏറെ ചാടിയിട്ടും വള്ളത്തിനുള്ളിൽ തന്നെ വീണുപോയ കടൽമീനിന്റെ പരാജയ സമ്മതമായിരുന്നു അവന്റെ ഭാവം. ഇനി എനിക്ക് വയ്യ.വിധി ഇതാണ് എന്ന് കീഴടങ്ങിക്കൊടുക്കുന്ന ഒരു മനുഷ്യന്റെ ദയനീയമായ അവസ്ഥ.

എന്തു ചെയ്യാനാണ്..മനുഷ്യൻ എത്ര നിസഹായനാണ്...ഞാൻ ഒന്നും പറയാതെ കേട്ടു നിന്നു... ഒടുവിൽ മടങ്ങിപ്പോരുമ്പോൾ ഞാൻ പറഞ്ഞു തളരരുതെടാ..പണമുണ്ടാക്കാം..നമുക്ക് ആളുകളോട് ചോദിക്കാം...നീ മജ്ജമാറ്റിവെയ്ക്കൽ അസാധ്യമാണ് എന്ന മനോഭാവം മാറ്റണം..എങ്ങനെ പണം സംഘടിപ്പിക്കാം എന്ന് ചിന്തിക്കണം...പണം സംഘടിപ്പിക്കാൻ നമുക്ക് കഴിയും..ഒന്നും അസാധ്യമല്ല... അത് പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ പ്രതീക്ഷയുടെ നേർത്ത നനവ് ഞാൻ കണ്ടു...അവൻ എന്റെ കൈ അമർത്തിപ്പിടിച്ചു... ഞാൻ ചെയ്തതു ശരിയാണോ എന്ന് എനിക്കറിയില്ല..വെറും വാക്കുകൾ കൊണ്ടാണെങ്കിലും ഞാൻ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കഴിഞ്ഞ ഒരു മനുഷ്യനെ മോഹിപ്പിക്കുകയായിരുന്നോ...

എന്തായാലും അവന്റെ കയ്യിൽ നിന്ന് കുടുംബഫോട്ടോയും ചികിത്സാരേഖകളും സ്കാൻ ചെയ്തെടുത്തുകൊണ്ടാണ് ഞാൻ തിരികെപ്പോന്നത്. അപ്പോൾ അവനെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെങ്കിലും മടങ്ങിപ്പോരുമ്പോൾ ഞാനും അതുതന്നെ ചിന്തിക്കുകയായിരുന്നു. പണം എങ്ങനെ ഉണ്ടാക്കാം...പതിനഞ്ചുലക്ഷത്തിന്റെ ഒരു ചെറിയ പങ്കെങ്കിലും ഉണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ലേ... ബൂലോക കാരുണ്യത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് സിമിക്ക് (സിമി നസ്രേത്ത്) ഒരു മെയിലയച്ചു. ഈ ലോകത്ത് ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് എനിക്കറിയില്ലല്ലോ (ഒളിയാക്രമണം നടത്തി ഒരു അനിലിനേയും ശാരിയേയും പരാജയപ്പെടുത്തുന്ന വിധിയ്ക്കുമറിയില്ലായിരിക്കും) അതുകൊണ്ട് ഞാൻ ഇതിവിടെ എഴുതുന്നു. ആർക്കെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? എനിക്ക് ചെയ്യാൻ കഴിയുന്നത് ഞാനും ചെയ്യാം..

ഒക്ടോബറിലാണ് മജ്ജമാറ്റിവെയ്ക്കാനുള്ള സാമ്പത്തികമുണ്ടെങ്കിൽ അത് നടത്താമെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മൂന്നു മാസം...   . 

Patient's Name: Shari

Address to contact
Anil Kumar
Sarasumani,
13 PK Nagar
Vadakevila
Quilon
Pin Code-691010

Phone Number :+91-7293607979

Bank Account:
Name : Anil Kumar K.M
SB Account No:67089138687
State Bank of Travancore
Civil Station Branch
Kollam

SWIFT Code: SBTRINBB053
IFS Code: SBTR0000053


ഇന്നലെ (21/6/2011) രാത്രി ഈ പോസ്റ്റ് ഇവിടെ ഇട്ട ശേഷം ഇന്റർ നെറ്റിലെ സുമനസുകൾ ഒരായിരം സഹായ ഹസ്തങ്ങളുമായി മുന്നോട്ടു വരുന്നുണ്ട്.പ്രതീക്ഷയുടെ ഊർജ്ജസ്വലമായ ഒരു ദിവസമായിരുന്നു ഇന്ന്. ഇന്ന് (22/6/2011) വീണ്ടും ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു..അവൻ ഒറ്റയ്ക്കല്ലെന്നും നൂറുകണക്കിനാളുകളുടെ പിന്തുണയുണ്ടെന്നും എന്തായാലും നമ്മൾ ശാരിയുടെ ജീവൻ രക്ഷിക്കാൻ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്നും പറഞ്ഞു.

ശാരിയുടെ ചികിത്സാ നിധിയിലേക്ക് സംഭാവനനൽകുന്നവരുടെ പേരു വിവരങ്ങളും സമാഹരിച്ച തുകയും രേഖപ്പെടുത്തി ഇന്റർനെറ്റ് സുഹൃത്തുക്കൾ ഒരു ഗൂഗിൾ സ്പ്രെഡ് ഷീറ്റ് തുറന്നിട്ടുണ്ട്. അതിന്റെ ലിങ്ക് പോസ്റ്റ് ചെയ്യുന്നു.IFS CODE, SWIFT CODE എന്നിവ അക്കൌണ്ടിന്റെ കൂടെ പുതുതായി ചേർത്തു.

https://spreadsheets.google.com/spreadsheet/ccc?key=0AsE_HDg0B4ZndExTN05uTE5NM3ZsUTRlQkdfRERWOXc


ശാരിയുടെ ചികിത്സാർത്ഥം നടക്കുന്ന ധനസമാഹരണത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ദുബായ് / ഷാർജ ഭാഗങ്ങളിലുള്ളവർ മുസ്തഫ മുഹമ്മദ് (അഗ്രജൻ), പ്രിയ, അപ്പു, വഹീദ (കിച്ചു) എന്നിവരിൽ ആരെയെങ്കിലും കോണ്ടാക്റ്റ് ചെയ്താൽ അവിടെയെത്തി      പണം സ്വീകരിക്കാം. അതിനുശേഷം ഒന്നിച്ചൊരു തുകയായി നമുക്ക് അയച്ചു കൊടുക്കാവുന്നതാണ്.

അബുദാബിയിലുള്ളവർ ഇസ്മയിൽ ചെമ്മാടിനെ വിളിച്ചാൽ മതിയാകും. നമ്പർ : 0556504052

Tuesday, June 14, 2011

സ്കൂള്‍ യൂണിഫോം പ്രോജക്റ്റ് - പൂര്‍ത്തിയായി

വയനാട്, തിരുനെല്ലി , സെര്‍വ് ഇന്ത്യ ട്രൈബല്‍ സ്കൂള്‍ യൂണിഫോം പ്രോജക്റ്റ് !!!














ജൂണ്‍ 4 ബൂലോഗകാരുണ്യം ബ്ലോഗില്‍ പറഞ്ഞിരിക്കുന്നത് പോലെ ( ഇവിടെ ) അതുല്യേച്ചി, മൈന ഉമൈബാന്‍ , ആഷ്ലി, ആഷ്ലിയുടെ അച്ഛന്‍, അമ്മ, ഭാര്യ എന്നിവര്‍ ഇന്നലെ (ജൂണ്‍ 13 ന്) രാവിലെ വയനാട്ടില്‍ ചെന്നു.














യൂണിഫോം തയ്ച്ച് തയ്യാറാക്കിയ മനോജിനെ ചെന്ന് കണ്ടു,


യൂണിഫോം കൈപറ്റി. കുഞ്ഞഹമ്മദിക്കയെ കണ്ടു

പിന്നീട് എല്ലാവരും ഒരുമിച്ചു ഇരളം അംഗന്‍വാടിയിലെത്തി.














കുഞ്ഞുങ്ങള്‍ക്ക്‌ (ആകെ 15 പേര്‍ ) യൂണിഫോം നല്‍കി.




















[കൂടുതല്‍ ഫോട്ടോ ഇവിടെ ]
... പിന്നീട് സെര്‍വ് ഇന്ത്യ യൂണിഫോം കളക്റ്റ് ചെയ്ത്


വയനാട് തിരുനെല്ലി സെര്‍വ് ഇന്ത്യാ ട്രൈബല്‍ സ്കൂളില്‍ എത്തിച്ചേര്‍ന്നു .





















യൂണിഫോം കുട്ടികള്‍ക്ക് നല്‍കി ( ആകെ 343 കുട്ടികൾ )










അതുല്യ ചേച്ചി ഇതാ വിടെ നല്ല ക്ലിയര്‍ ആയി സംഭവം വിവരിച്ചിരിക്കുന്നു (അതിന്റെ ഗൂഗിള്‍ ബസ് ഇവിടെ )
ഈ ഫോട്ടോ +കൂടുതല്‍ ഇവിടെ ഉണ്ട്

കുഞ്ഞുങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു

യൂണിഫോം പ്രോജക്ടിന് സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് എല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കുഞ്ഞഹമ്മദിക്ക, കൈപ്പള്ളി, നിരക്ഷര്‍ ജി, മൈന, ആഷ്ലി, അതുല്യേച്ചി, പട്ടേട്ട്... അങ്ങനെ ഈ സഹായം എത്തിക്കാനായി ഓടി നടന്നു ശ്രമം നടത്തിയവര്‍ പലരുണ്ട്, മനസ്സ് നിറഞ്ഞു സഹായം നല്‍കിയവര്‍ , ഇതിന്റെ ഫോളോ അപ് താല്പര്യത്തോടെ അന്വോഷിച്ച്ചിരുന്നവര്‍, ഇനി ഇപ്പോള്‍ പണം കൂടുതല്‍ ആവശ്യമുണ്ടോ എന്ന് ഇടക്കിടക്ക് തിരക്കിയവര്‍ !!! ശരിക്കും ഒരു കിടിലന്‍ കൂട്ടായ്മ :) കണ്ഗ്രാട്സ് !!!

യൂണിഫോം നല്‍കാന്‍ ആയി കൂടുതല്‍ സഹായം പിന്നെ പലരും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാവരും ചേര്‍ന്നു ഇതിത്രയ്ക്കു ഭംഗിയായി നടത്തിയ നിലക്ക് കൂറെക്കൂടി കുട്ടികള്‍ക്കായി ഒന്ന് കൂടി തുടങ്ങിയാലോ :) റെഡി ?

യൂണിഫോം നല്‍കാന്‍ ഉള്ള ഫണ്ടിനെയും ചിലവുകളെയും കുറിച്ച് ബൂലോഗകാരുണ്യം സഹകാരികള്‍ക്ക് വിശദമായി മെയില്‍ ചെയ്യുന്നതാണ്. [ ഇത് വരെ കാരുണ്യം ഗ്രൂപ്പില്‍ ഇതുവരെ ജോയിന്‍ ചെയ്യാത്ത/ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി അറിയിക്കുമല്ലോ.]

Saturday, June 4, 2011

യൂണിഫോം വിതരണം ജൂൺ 13ന്

സുഹൃത്തുക്കളെ,

വയനാട്ടിലെ തിരുനെല്ലിക്കടുത്തുള്ള സെര്‍വ് ഇന്ത്യ ആദിവാസി സ്ക്കൂളിലെ 329 കുട്ടികൾക്ക് പുതിയ യൂണിഫോം നൽകാനായി, ഓൺലൈൻ സുഹൃത്തുക്കളുമായും മറ്റ് സുമനസ്സുകളുമായുംചേർന്ന് ധനസമാഹരണം നടത്തി, യൂണിഫോമിന്റെ പ്രവർത്തനങ്ങളുമായി ( അഭ്യര്‍ത്ഥന , മുന്നോട്ട് , ഒരു ലക്ഷം പിരിച്ചാലോ , കുട്ടികള്‍ക്കുള്ള യൂണിഫോം ) ബൂലോഗകാരുണ്യം മുന്നോട്ട് പോകുന്ന കാര്യം ഏവർക്കും അറിവുള്ളതാണല്ലോ..?

ഈ അദ്ധ്യയന വർഷം തുടക്കത്തിൽ തന്നെ യൂണിഫോം കൊടുക്കുക എന്ന ലക്ഷ്യത്തോടെ, കാലേക്കൂട്ടി യൂണിഫോം തുണി വാങ്ങുകയും, തുന്നൽക്കാരെ ഏർപ്പാടാക്കുകയും, അവരുമായി ചെന്ന് കുട്ടികളുടെയെല്ലാം അളവെടുക്കുകയും, കഴിഞ്ഞ രണ്ട് മാസമായി തുന്നൽ ജോലികൾ പുരോഗമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇതിനകം യൂണിഫോം എല്ലാം തുന്നിക്കഴിഞ്ഞിരിക്കുന്നു. സ്കൂൾ അധികൃതരുടെ സൗകര്യം അനുസരിച്ച് ഒരു ദിവസം തീരുമാനിക്കുന്നതിന്റെ കാലതാമസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്കൂൾ അധികൃതരുടെ സൗകര്യാർത്ഥം, ജൂൺ 13- )ം തീയതി തിങ്കളാഴ്ച്ച ബൂലോക കാരുണ്യത്തിന്റെ പ്രതിനിധികളായ ആഷ്ലിയും, ശാന്തിശർമ്മ(അതുല്യ)യും, മൈന ഉമൈബാനും സ്ക്കൂളിലെത്തി യൂണിഫോം വിതരണം ചെയ്യുന്നതായിരിക്കും എന്ന വിവരം എല്ലാവരേയും അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.

ബൂലോക കാരുണ്യത്തിന്റെ പ്രവർത്തനങ്ങളുടെ തിളക്കമുള്ള ഒരു നാഴികക്കല്ലായി ഈ സംരംഭം എന്നും കണക്കാക്കപ്പെടുമെന്ന കാര്യത്തിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം.

ഇതോടൊപ്പം ഇരുളം അംഗനവാടിയിടെ 15 കുട്ടികൾക്ക് കൂടെ യൂണിഫോം വിതരണം ചെയ്യുന്നുണ്ടെന്ന മറ്റൊരു സന്തോഷവാർത്ത കൂടി അറിയിക്കട്ടെ. രാവിലെ 09:30 മണിയോടെ ഇരുളം അംഗനവാടിയിലെ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തതിന് ശേഷം, ഉച്ചയ്ക്ക് 12 മണിയോടെ തിരുനെല്ലിയിലെ സ്ക്കൂളിലെത്തി അവിടെയുള്ള കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

യൂണിഫോം പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ ബൂലോകർക്കും ഭൂലോകർക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. അതോടൊപ്പം, അന്നേ ദിവസം വളരെ ലളിതമായി സ്ക്കൂളിൽ വെച്ച് നടക്കുന്ന ഈ ചടങ്ങിൽ പങ്കെടുക്കാൻ താല്‍പ്പര്യമുള്ള ഏവരേയും വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു.