Thursday, November 6, 2008

ചവറ പോസ്റ്റ് - അപ്ഡേറ്റ്

ചവറ പോസ്റ്റിനോട് ബന്ധപ്പെട്ട് ഇന്ന് അതുല്യേച്ചി അറിയിച്ച് തന്ന വിവരങ്ങള് എല്ലാവരുടേയും അറിവിലേക്കായി ഇവിടെ ചേറ്ക്കുന്നു...

----------

പറഞ്ഞ് ഉറപ്പിച്ചത് പോലെ, ഞാനും തമനുവും, ഷിബു (അപ്പു) എന്ന ബ്ലോഗ്ഗറുടെ അനിയനും കൂടി, ഇന്നലെ (05112008) രാവിലെ ചവറ തെക്കും ഭാഗത്ത് എത്തുകയും, പുതുക്കി പണിത വീട് സന്ദര്‍ശിയ്ക്കുകയും ഉണ്ടായി.

വീട് മൊത്തം വ്യ്ത്തിയാക്കുകയും, ഒടിഞ് പോയ മേല്‍ക്കൂര പുതുക്കുകയും, അടുക്കളയോട് ചേര്‍ന്ന് ഒരു കുഞു മുറി എടുക്കയും, ഉമ്മത്തിനോട് ചേര്‍ന്ന് ഒരു റ്റോയല്‍റ്റും, പിന്നെ എല്ലാ വാതിലുകളും ജനാലകളൂം ഒക്കേനും ചുരുങിയ ബഡ്ജറ്റിനുള്ളില്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സിമന്റ് പോയ പഴയ ഭാഗങ്ങള്‍ ചെത്തി തേച്ചട്ടുമുണ്ട്.

അമ്മയും മകനും പഴയ പരിതാപകരമായ അവസ്ഥയില്‍ നിന്ന് മാറിയട്ടുണ്ട്. പ്രസാദിനെ ബന്ധുക്കളില്‍ ആരൊ ഒരു വ്യക്തിയും അയല്വവാസിയും ഒക്കെ ചേര്‍ന്ന് മരുന്നിനു കൊണ്ട് പോകുകയും ചെയ്യുന്നുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പെന്‍ഷനും വില്ലേജ് ആപ്പീസ് മുഖാന്തിരം അപേക്ഷിയ്ക്കുന്നുണ്ട്.

ഇപ്പോള്‍ മകന്റെ മാനസീക് വിഭ്രാന്തി കൂടുകയും, ചെക്കന്‍ വീട്ടിലെ റ്റ്യൂബ് ലൈറ്റ്, വയര്‍ കണക്ഷന്‍ എല്ലാം തല്ല്ലി പൊട്ടിയ്ക്കുകയും ചെയ്തിട്ടുണ്ട്. അമ്മ പഴയ പോലെ തന്നെ അഴുക്ക് പുരണ്ട വസ്ത്രങ്ങളില്‍ തന്നെ ഇരിയ്ക്കുന്നു. ഇരുന്ന് നിരങ്ങുന്നത് കൊണ്ടാവാം ഇത്. മണെണ്ണയുടെ ലഭ്യത കുറവ് കൊണ്ട്, വിറക് ഒക്കെ കഷ്ണങ്ങള്‍ ആക്കി ആരെങ്കിലും കൊടുക്കന്നത് കൊണ്ടാണു കഞി എന്നിവ വയ്ക്കുന്നത്. മാസപലവ്യഞ്നം ആദ്യത്തെ ഒരു വട്ടം പിരിച്ച് എടുത്ത കാശില്‍ നിന്നും വാങ്ങി കൊടുക്കുകയും (അന്ന് ഞാന്‍ പോയപ്പോള്‍), ബാക്കി രണ്ട് മാസത്തേ ഗ്രോസറി, എന്റെ പേഴ്സണല്‍ ഫണ്ടില്‍ നിന്ന് ഒരു തീരുമാനമുണ്ടാകുന്നത് വരേയും ഞാന്‍ ചെയ്യുന്നുണ്ട്. ഏതാണു അഞ്ചൂറു രുപയുടെ ഗ്രോസറി ആവന്നുണ്ട്. അഞ്ചല്‍ക്കാരനും സുഹ്ര്ത്തുക്കളും ചെയ്യാന്‍ പറ്റാവുന്ന സഹായം ചെയ്യാം എന്ന് ദുബായില്‍ ഞാന്‍ വന്നപ്പോള്‍ എന്നെ കണ്ട് പറയുകയുണ്ടായി.

ചെക്കന്‍ അമ്മയെ ചീത്ത വിളിയ്ക്കുകയും, ഉന്തി ഇടുകയും ഒക്കെ ചെയ്യുന്നു. അമ്മയുടെ കയ്യ്ക് അല്പംനീരുണ്ട്. സ്ഥിതി ഗതികള്‍ ഇങ്ങനെ ഇരിയ്ക്കേ, ഞാന്‍ അമ്മയേ എനിക്കറിയാവുന്ന ഒരു കേന്ദ്രത്തിലേയ്ക്ക് അയല്‍ക്കാരും ബന്ധുക്കാരും ഒക്കെ ഒപ്പിട്ട് തരുകയാണെങ്കില്‍ മാറ്റാനുള്ള തീരുമാനം ഇന്നലെ അറിയിച്ചപ്പോഴ്, അമ്മ വളരെ കര്‍ക്കശമായിട്ട് ആ വീട് വിട്ട് ഒരു സ്ഥലത്തേയ്ക്കും എന്ത് പരിതസ്ഥിതി വന്നാലും പോവുകയില്ലെന്ന് പറയുകയുണ്ടായി. ഇത്തരുണത്തില്‍ ഇനി നമുക്ക് ചെയ്യാനുള്ള കാര്യം അവരെ പട്ടിണിയില്‍ നിന്ന് രക്ഷിയ്ക്കുക മാത്രമാണു. ചികില്‍സ് ആവശ്യത്തിനായി പെഇസ അല്പം ബാങ്കിലുണ്ട്. അതില്‍ നിന്നും എടുത്തിട്ടാണു ഇത് വരെ എന്തൊക്കെയോ ചെയ്യുന്നത്. ഞാന്‍ അതിന്റെ ഡീറ്റേയില്‍സിലേയ്ക്ക് കടന്നില്ല, കാരണം ചികില്‍സ എന്ന വിഷയത്തിലേയ്ക്ക് എത്തിപെടാന്‍, ദൂരം, സാമ്പത്തികം, സമയം , ചെക്കന്റെ മാനസീക വിഭ്രാന്തി എന്നിവ, എന്ന പരിമിതി എന്നെ ഭയപെടുത്തുന്നു.

സഹായം എത്തിച്ചവര്‍ക്കും, അതിനു വേണ്ടി പ്രയത്നഇച്ച് പിരിച്ച അഗ്രുവിനും, രണ്ട് തവണ ഇത്രയും ദൂരം കൊച്ചിയില്‍ നിന്ന് പോയി വരാന്‍ എനിക്ക് ആരോഗ്യ ചുറ്റുപാടുകള്‍ നല്‍കിയ ദെഇവത്തിനും, അല്പം ദിവസത്തിന്റെ അവധിയ്ക്ക് വന്ന് ഒരു ദിവസം മുഴുവന്‍ ചവറയിലും പരിസരത്തും ഒക്കെ ഓടി നടന്ന് വണ്ടി ഓടിച്ച്, ഷിജുവിനെ എടുത്ത് പിന്നെ കരുനാഗപ്പിളി എത്തി എന്നെ സ്റ്റേഷനില്‍ നിന്ന് എടുത്ത് പിന്നെ ചവറ വരെ എത്തി, പിന്നെ എല്ലാരേയും അവിടേം ഇവിടേം ഒക്കെ കൊണ്ടാക്കി, തിരിച്ച് അടൂര്‍ എത്തി എന്നെ ബസ്സ് കയറ്റി വരെ വിട്ട തമനുവിനും ഒക്കെ ഒരുപാട് നന്ദി പറയുന്നു. തല്‍സമയം എടുത്ത പടങ്ങള്‍ ഇവിടെ കാണാം.

http://picasaweb.google.com/atulyaarjun/ChavaOnNov5#

അതുല്യേച്ചിക്ക് വേണ്ടി അഗ്രജന്‍

Friday, September 5, 2008

സഹായം സഹായം സഹായം


പ്രിയരെ,

ബീഹാറില്‍ വെള്ളപൊക്കം. പതിനേഴ് ജില്ലകള്‍ മൊത്തം മുങ്ങി പോയതിനു തുല്യം. ആയിരക്കണക്കിനു ജനങ്ങള്‍ മരിച്ചുപോയി. രക്ഷപെട്ടവരോ, ഉടുതുണിക്ക് മറുതുണിയില്ലാതെ,ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, അഴലുന്നു.

നമ്മള്‍ക്ക് ഉള്ളതില്‍ നിന്നും ഓരോ ജോഡി വസ്ത്രമോ, വാങ്ങിയതില്‍ മിച്ചം വന്ന മരുന്നോ (എക്സ്പയറി കഴിയാത്ത) നമുക്ക് സംഭാവന ചെയ്യാം. ദുബായില്‍ നിന്നും ഒരാഴ്ചക്കകം ഒരു 20 ഫീറ്റ് കണ്ടെയിനര്‍ മിനിമം അയക്കാന്‍ കഴിയും എന്നാണ് എന്റെ പ്രതീക്ഷ. നാളെ ഓഫീസ് മുടക്കം, മറ്റന്നാള്‍ ഓഫീസുമായും ബന്ധപെടും. അപ്പോള്‍ അതിലപ്പുറവും ചെയ്യാന്‍ കഴിയും. ഇവിടെ ഉള്ളവരെല്ലാം പറ്റുന്ന വിധം, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ഷൂകള്‍, മരുന്നുകള്‍, പാത്രങ്ങള്‍ എന്നിവ സംഭാവന ചെയ്യുക. സംഭരിക്കുന്ന വസ്തുക്കള്‍ എവിടെ എത്തിക്കണം എന്ന് രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കാം എന്ന് അതുല്യാമ്മയും, അചിന്ത്യാമ്മയും വിളിച്ചപ്പോള്‍ അറിയിക്കുകയുണ്ടായി.


സന്മനസ്സോടെ നിങ്ങളെല്ലാം സഹകരിക്കുമെന്നെനിക്കുറപ്പുണ്ട്.

പ്രത്യേക ശ്രദ്ധയ്ക്കു്. വസ്ത്രങ്ങള്‍ സംഭാവന ചെയ്യാനാഗ്രഹിക്കുന്നവര്‍ ദയവായി അതു വൃത്തിയായി അലക്കി ഇസ്തിരിയിട്ടു് ഏല്‍പ്പിക്കണം എന്നു ഓര്‍പ്പിക്കുന്നു.

നന്ദി

ഫോട്ടോകള്‍ക്കു് കടപ്പാടു്: ഫോര്‍വേര്‍ഡായി കിട്ടിയ ഒരു ഇമെയില്‍.

യു എ ഇ ഒഴിച്ച് മറ്റു വിദേശരാജ്യങ്ങളില്‍ താ‍മസിക്കുന്നവര്‍ക്കും, ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ താ‍മസിക്കുന്നവര്‍ക്കും, താ‍ഴെ കാണുന്ന വിലാസത്തില്‍ നിങ്ങളാലാവുന്ന (ഒറ്റക്കും, കൂട്ടായ്മയായും) സഹായങ്ങള്‍ നേരിട്ട് എത്തിക്കാവുന്നതാണ്.

Sunday, August 24, 2008

ഇവര്‍ സഹായം അര്‍ഹിക്കുന്നു - അപ്ഡേറ്റ്

ബൂലോഗ കാരുണ്യത്തില്‍ ഇവര്‍ സഹായം അര്‍ഹിക്കുന്നു എന്ന തലക്കെട്ടില്‍ വന്ന അഭ്യര്‍ത്ഥനയില്‍ സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ഇന്നലെ (23-08-08) ബ്ലോഗര്‍ അതുല്യ അവരെ നേരിട്ടു സന്ദര്‍ശിക്കുകയുണ്ടായി. കാര്യങ്ങള്‍ വിശദമാക്കി അതുല്യേച്ചി അയച്ച മെയില്‍ താഴെച്ചേര്‍ക്കുന്നു.

പ്രിയരെ,

ആലോചിച്ച് ഉറപ്പിച്ചതനുസരിച്ചു്‌, ഇന്നലെ ചവറയിലെത്തി ആ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ ഇറങ്ങി ഏതാണ്ട് 15 കിലൊമീറ്ററോളം മാറിയാണു ഇവരുടെ വീട്.

പരിതാപകരമായ സ്ഥിതിയില്‍ തന്നെയാണ് ഈ കുടുംബം. പക്ഷെ പരിസരവാസികള്‍ ഒന്നടങ്കം ഏതാണ്ട് ഈ സ്ഥിതിയില്‍ തന്നെയെന്നത്, ഈ വീട്ടിലേയ്ക്ക് മാത്രം കേന്ദ്രീകരിച്ച് എന്തെങ്കിലും ചെയ്യുന്നതിനു അല്പം തടസ്സം ഉണ്ടാക്കീയെന്ന് പറയാതെ വയ്യ.

മാതാവ് നളിനി എന്നവര്‍ക്ക് തീരെ സ്വാധീനമില്ലാതെ, ഇഴഞ്ഞാണു നടക്കുന്നത്, ഒപ്പം പ്രസാദ് എന്ന ക്യാന്‍സര്‍ വന്ന മാനസീകരോഗിയുമുണ്ട്. ചുറ്റുമുള്ളവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നത്, ഇവരുടെ മുറ്റത്ത്കൂടിയായത് കൊണ്ട്, ഇവരുടെ ഒച്ച കേള്‍ക്കുമ്പോഴ്, അല്പം വെള്ളം കോരി കൊടുക്കുകയോ, അല്പം തീയ്യ് ഇട്ട് കൊടുക്കുയോ ചെയ്യുന്നുണ്ട്.

തുണിയോ, പലചരക്കുകളോ, അല്ലെങ്കില്‍ വീട് ന്ന് പറയുമ്പോഴ് അത്യാവശ്യമായ എന്തെങ്കിലും സാധനങ്ങളോ ഈ വീട്ടില്‍ ഇല്ല. അഴയില്‍ കിടക്കുന്ന ഒന്ന് രണ്ട് തുണി, ബ്ലൌസ്, ഒരു മുണ്ട് അല്ലാണ്ടെ സ്വന്തമായിട്ട് അവര്‍ക്ക് ഒന്നുമില്ല.
കരുനാഗപ്പള്ളിയില്‍, റിപ്പോര്‍ട്ട് ചെയ്ത, ശ്രീ ഉണ്ണിത്താന്‍ എത്തുകയും, അവിടെ ചെല്ലാന്‍ വേണ്ട വഴി പറഞ്ഞ് തരികയും, അവിടെ എത്തിയാല്‍, അല്പം സാമൂഹ്യ സേവനവുമായിട്ട് നടക്കുന്ന ഒരു ട്രസ്റ്റിന്റെ ഒരു വ്യക്തി, ശ്രീ ശിവപ്രസാദിന്റെ നമ്പര്‍ തരുകയും ചെയ്തു. അതനുസരിച്ച് അങ്ങേരെ കാണുകയും അങ്ങേരെ കൂട്ടിയാണു അവിടെയ്ക്ക് ചെന്നത്.
ഇപ്പോഴത്തേ നില അനുസരിച്ച് അവര്‍ക്കുള്ള പ്രശ്നങ്ങള്‍

(#) ആഹാര പ്രശ്നം. അതിനായിട്ട് അവര്‍ പറഞു, സാധനങ്ങള്‍ വാങ്ങിത്തന്നാല്‍, എങ്ങനെയെങ്കിലും ഒരു സ്റ്റൌ ഉണ്ടായാല്‍ പ്രസാദും മറ്റും സാധനങ്ങള്‍ അടുപ്പിച്ച് എത്തിച്ചാല്‍, എന്തെങ്കിലും ഉണ്ടാക്കി കഴിയ്ക്കാം എന്ന്.

(#) മാറ്റി ഉടുക്കാന്‍ തുണികള്‍/ഇതര സാധനങ്ങള്‍

(#) കുളി/ബാക്കി അനുബന്ധ കേസുകള്‍ക്ക് ആയിട്ടുള്ള സാധനങ്ങള്‍


(#) മകന്‍ പ്രസാദിനു ക്യാന്‍സറിനുള്ള ചികില്‍സ എട്ട് മാസമായിട്ട് മുടങ്ങി കിടക്കുന്നു. അവരൊരു മരുന്നിന്റെ കവര്‍ കാണിച്ച് അഞ്ഞൂറൂ രുപയ്ക്ക് ഇത് വാങ്ങി തന്നിട്ട് പോയാല്‍ എന്റെ മകന്‍ രക്ഷപെടും എന്ന് ആര്‍ത്ത് വിളിച്ച് കരഞു. പക്ഷെ പ്രിസ്കിപ്ഷനാണത്. അവനു റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരത്ത് സ്ഥിരമായി പോകുന്നതിനുള്ള ചീട്ട് ഉണ്ട്. ക്യാന്‍സര്‍ എന്ന സെര്‍ട്ടിഫിക്കറ്റുമുണ്ട്. പക്ഷെ കൊണ്ട് പോകാനാളില്ല, പോരാത്തതിനു മാനസീക വിഭ്രാന്തി മൂലം ആരുടെ കൂടെയും പോകുന്നില്ല, എന്നൊട് പറഞ്ഞു, ചേച്ചി, ഇവര്‍ എന്നെ കൊല്ലും, എന്റെ ഒരു വെറെ ചേച്ചി എന്നെ കൊല്ലാന്‍ നടക്കുന്നുണ്ട്, അവരുടെ അടുത്ത് ഇവര്‍ എന്നെ കൊണ്ട് പോയാലൊ എന്ന പേടിയിലാണു ഞാന്‍ പോവാത്തത്ത് എന്ന്. പ്രസാദിന്റെ അച്ഛന്‍ ആദ്യം കല്ല്യാണം കഴിച്ചതില്‍ ഒരു പെണ്‍കുട്ടി മൂത്തത് ഉണ്ട് എവിടെയോ. അ‍ച്ഛന്‍ മരിച്ചപ്പോഴ്, ഇപ്പോഴ് താമസിയ്ക്കുന്ന ഈ ആറ് സെന്റിന്റെ അവകാശം അവര്‍ക്കാണെന്നും, ഇവരെ റോഡില്‍ കൊണ്ട് വിട്ട് തിരിച്ച് വന്നാല്‍ കൊല്ലും എന്നൊക്കെ അവര്‍ ഭീഷണിപ്പെടുത്തിയെത്രേ. പരിസരവാസികള്‍ ഏര്‍പ്പട്ട് അവരെ ഓടിച്ചൂ എന്നാണു പറയുന്നത്. അതില്‍ നിന്നാണു ഈ കുട്ടിയ്ക്ക് ഈ കൊല്ലും എന്ന പേടീ കൂടിയത് ന്ന് അവര്‍ പറയുന്നു. എന്തൊരു ലോകം ഈശ്വരാ... തിരുവനന്തപുരത്തേയ്ക്ക് പോകുവാന്‍ ചെലവ് റ്റാക്സി എന്നിവ തന്നാല്‍ ആരെങ്കിലും ചെയ്യുമോ എന്ന ചോദ്യത്തിനു, ആരും താല്പര്യം കാണിച്ചില്ല, കാരണം ഈ കുട്ടി, കൊണ്ട് പോകുന്ന ആള്‍ അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞാല്‍ ഓടിക്കളയുകയും, കാണാണ്ടേ ദിവസങ്ങളോളം ഇരുന്ന്, പിന്നെ അല്പം ബോധം വരുമ്പോഴ് ബസ് കേറി വീട്ടിലുമെത്തും എന്ന്. ആ പേടി കാരണം, ആരും കൊണ്ട് പോകുന്നില്ല. എന്റെ മനസ്സിലു പ്രതിവിധി ഒന്നും കാണുന്നില്ല, എവിടേലും മാനസീക ശുശ്രൂഷാലയത്തില്‍, എന്റെ അറിവിലുള്ളവയും, ഞാന്‍ പറഞാല്‍ അഡ്മിറ്റ് ആക്കുകയും ഒക്കെ ചെയ്യുന്ന സ്ഥലത്ത് എത്തിയ്ക്കാം എന്ന് വച്ചാല്‍ തന്നെ, ഈ അമ്മയ്ക്ക് പിന്നെ മല മൂത്ര വിസ്ര്‍ജ്ജനം / കുളി എന്നിവയ്ക്ക് സഹായിയ്ക്കാന്‍ ആരുമില്ലാണ്ടെ ആവും. ചില സമയത്ത് മാത്രമാണു ഈ കുട്ടിയ്ക്ക് മാനസീക വിഭ്രാന്തി. അല്ലാത്ത സമയത്ത്, അമ്മ എന്ത് പറഞാലും അടൂപ്പിച്ച് കൊടുക്കുകയും, മലം എന്നിവ അമ്മേടേ കോരിക്കളയുകയും ചെയ്യും. അത് കൊണ്ട് അകറ്റുക എന്നത് പ്രായോഗികമല്ല. അല്ലെങ്കില്‍ രണ്ട് പേരേയും കൂടെ എവിടെയെങ്കിലും ആക്കണം.

(#) വീട് എന്നത് ഒരു ഒടിഞ്ഞ ഓടിട്ട കെട്ടിടം ആണു. വാതില്‍ ജനല്‍ മേല്‍ക്കൂര എന്നിവ ഒന്നുമില്ല. അത് കാരണം വെയ്യിലും മഴയും ഇതിന്റെ അകത്തേയ്ക്ക് വരുന്നുണ്ട്, ഇവര്‍ മഴയെങ്കില്‍ ഉറങ്ങാതെ കഴിച്ച് കൂട്ടുന്നു. പരിസരവാസികള്‍ടെ വീട്ടില്‍ ഉറങ്ങാന്‍ ക്ഷണിച്ചാല്‍, ആ സമയം ഈ വീടും സ്ഥലവും ആരെങ്കിലും കൊണ്ട് പോകും എന്ന പേടി കാരണം അത് ചെയ്യുന്നില്ല. മൊത്തം അരക്ഷിതാവസ്ഥയിലാണു. അതിനായിട്ട് നാളെ ഒരു കോണ്ട്രാക്റ്റര്‍ വരുകയും, വലിയ ആര്‍ഭാടത്തില്‍ ഒന്നും പണി നടത്താതെ, ചോരാത്ത രൂപത്തില്‍ ആക്കി, വാതില്‍ വച്ച്, അടുക്കളയോട് ചേര്‍ന്ന് ഒരു ചായിപ്പില്‍ ഒരു കക്കൂസും വെള്ളത്തിനുള്ള സ്ഥിതിയും ആക്കാന്‍ പറഞ്ഞിട്ടുണ്ട്. ഏതാണ്ട് കുറഞ്ഞ ബഡ്ജറ്റില്‍ തന്നെ, ഇരുപതിനായിരം രുപയോളം ആവുമിതിനു എന്ന് കരുതുന്നു.

(#) മകന്‍ പ്രസാദ് എപ്പഴും വീട് വിട്ട് പോകുന്നു എവിടെയ്ക്കെങ്കിലും. എവിടെയ്ക്ക് എന്നല്ല, ടി.വിയുടെ ശബ്ദം കാതോര്‍ത്താണു നടക്കുന്നത്. എവിടെ റ്റി.വി ശബ്ദം കേട്ടാലും അവിടെ പോയി ഇരിയ്കും. അത് ബസ്സ് കേറീട്ടാണെങ്കിലും, റോഡീലൂടെ ആണെങ്കിലും, പിന്നെ ഒരു പാതിരാരാവ് ഒക്കെ ആവുമ്പോഴാണു വരുന്നത്. അത് വരെ ഈ അമ്മ മല മൂത്രം ഒകെ ചെയ്ത് വീട്ടില്‍ തന്നെ ചാക്കിട്ട് അടച്ചിടും. അത്രയ്ക്ക് റ്റി.വി പ്രാന്ത് ആണു. പരിസരവാസികള്‍ ഒന്നും ഈ കുട്ടീയെ ഇരുത്തില്ല, അപ്പോഴ് അവന്‍ ഒരോ വീട്ടില്‍ നിന്ന് ഓടിയ്ക്കുമ്പൊഴും ദൂരെ ദൂരെ പോയി, വല്ല ചായക്കട, റ്റിവിക്കട എന്നിവയുടെ മുമ്പില്‍ നില്‍ക്കുമെന്ന്! ഇപ്പോഴ് വീട് ചോരുന്നത് കാരണം, റ്റിവി ഒന്നും വയ്ക്കാന്‍ പറ്റില്ല. ജീവിതത്തിന്റെ നിറമുള്ള മുഖങ്ങള്‍ എല്ലാം അസ്തമിച്ചത് കാരണം, ഇനി ഉറ്റുനോക്കാന്‍ നിറമുള്ള ഒരു ടി.വി മാത്രം എന്ന് എനിക്ക് തോന്നുന്നത്. ആരെങ്കിലും സ്പോണ്‍സറാക്കാന്‍ പറ്റുമോ എന്ന് നോക്കുന്നുണ്ട്. അല്ലെങ്കില്‍ വീടിന്റെ അറ്റകുറ്റ പണി കഴിഞ്ഞാല്‍ വേണ്ടത് ചെയ്യാം. പഞ്ചായത്ത് മുഖേന കറണ്ട് സൊജന്യമായിട്ട് കിട്ടുന്നുണ്ട്.

(#) ഇവര്‍ക്ക് ബാങ്ക് അക്കൌണ്ട് ശ്രീ ശിവപ്രസാദ് മുഖാന്തിരം തുറന്നിട്ടുണ്ട്. അതിലേയ്ക്ക് ചില നല്ല മനസ്കര്‍ ഒരു മുപ്പതിനായിരം രൂപ ഇട്ടിട്ടുണ്ട്. ഈ അമ്മയുടെ പേരില്‍ മാത്രമാണു അക്കൌണ്ട് മകനെ നോമിനിയായിട്ടെ ചേര്‍ത്തിട്ടുള്ളു. മകന്റെ മാനസ്സീക അസുഖം മൂലം അവന്റെ പേരു ചേര്‍ത്താല്‍, ആരെങ്കിലും കൂട്ടി കൊണ്ട് പോയി അവനെ കൊണ്ട് ചെക്ക് ഒപ്പിടീച്ചാലോ എന്ന് ഭയന്നിട്ടാണു. ഇപ്പോഴ് അമ്മയേ, ഒരു ഓട്ടോയില്‍ എടുത്ത് വച്ച ബാങ്കില്‍ കൊണ്ട് പോയിട്ടാണു അക്കൌണ്ട് തുറന്നത്. ഇത് വരെയ്ക്കും ഒന്നും പിന്‍ വലിച്ചിട്ടില്ല. പിന്‍ വലിച്ച് ഇവരുടെ കെയില്‍ കാശ് കൊടുത്തിട്ട് എന്ത് കാര്യം? ആരെങ്കിലും മുന്‍‌കൈ എടുത്താല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ. ഇത് വരെ കാശുണ്ടെങ്കില്‍ തന്നെയും, ക്രയവിക്രയം ചെയ്യാന്‍ ആളില്ലാത്തത് കൊണ്ട്, ഇവര്‍ പട്ടിണിയില്‍ തന്നെ, ഉടുമുണ്ട് പോലും മാറ്റാന്‍ ഇല്ലാതെ. ശ്രീ ശിവപ്രസാദ് പറയുന്നു, ഞാന്‍ കൂടെ പോയി, കാശ് എടുത്ത് ഇവര്‍ക്ക് എന്തെങ്കിലും ചെയ്ത് കൊടുത്താല്‍, പരിസര വാസികള്‍ക്ക് സംശയവും, പിന്നെ തോന്നിയവര്‍ തോന്നിയവര്‍ ഇവരെ ഓട്ടോയില്‍ പൊക്കി കൊണ്ട് പൊയിട്ട് കാശ് എടുക്കുകയും ചെയ്യുമെന്ന്. ഈശ്വര എന്തൊരു പരീക്ഷണം ഇവര്‍ക്ക്! ഏതായാലും ആ കാശുമായി ബന്ധപ്പെട്ട് നമ്മളും ഒന്നും ചെയ്യണ്ട. അത് അവിടെ ഇനിയും ഗുരുതരമായിട്ട് എന്തെങ്കിലും അസുഖങ്ങള്‍ വരുമ്പൊഴ് ഉപകാരപ്പെട്ടേയ്ക്കും. ശിവപ്രസാദിനോട് പറഞ്ഞിട്ടുണ്ട്, ബാങ്കില്‍ നിന്ന് ഈ പൈസ എടുക്കുമ്പോഴ് എന്നെ വിളിച്ച് പറയണമെന്ന്.

ഇത്തരുണത്തില്‍, സംഗതി ഇങ്ങനെ ചുറ്റിത്തിരിഞ്ഞ് കിടക്കുമ്പോഴ്, ഞാന്‍ പുറപ്പെടുന്നതിനു മുമ്പേ, ഇത്രയും സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്,

(#) വീട്ടിലേയ്ക് വേണ്ട സകലവിധമായ പലവ്യഞ്ജന സാധനങ്ങള്‍, ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്ന പറയുന്ന തോതില്‍, ഒരു സ്റ്റൌ ഉള്‍പ്പടെ. (അപ്രോക്സ് രണ്ടായിരം രൂപ)

(#) കുളിച്ച് മാറാനുള്ള വസ്ത്രങ്ങള്‍ അമ്മയ്ക്കും മകനും (എല്ലാം ഒരു നാലു ജോഡികള്‍),(നാലു പുതിയ ഷര്‍ട്ടുകള്‍ വാങ്ങി, അത് തുറന്ന് നോക്കിയപ്പോഴ്, എല്ലാം എല്ലാം ഇട്ടിട്ട്, അതിന്റെ ഒക്കേനും ഇട്ട് ഒരു ഫോട്ടോവും എന്നെ കൊണ്ട് എടുപ്പിച്ചു പ്രസാദ്!

(#) പുതപ്പ്, പായ, തലയിണ, കവര്‍, ഒരു ട്രങ്ക് ബോക്സ് തുണി വയ്ക്കാന്‍ എന്നിവ (അപ്രോക്സ് രണ്ടായിരം രൂപ)

(#) അടുക്കള പാത്രങ്ങള്‍ അത്യാവശ്യത്തിനു (അപ്രോക്സ് ആയിരം രൂപ)

(#)ബക്കറ്റ്.മഗ് ചെരുപ്പ് ചവുട്ടി ഇത്യാദി (അപ്രോക്സ് അഞ്ഞൂറു രുപ)

ചെരുപ്പ് വാങ്ങീത് അല്പം വലുതായി എന്ന് പറഞ്ഞ്, അതിട്ട് നോക്കി, ചെരുപ്പ് മാറ്റി വാങ്ങിത്തരണം തരണം എന്ന് പറഞോണ്ടേ ഇരുന്നു. മാറ്റി കൊടുക്കാണ്ടേ ഇരുന്നാല്‍, അത് മാറ്റി വാങ്ങണം എന്ന ചിന്തയില്‍ ഇറങ്ങി പോകും എന്ന് കരുതി, അവനേം കൊണ്ട് അത് മാറ്റി വാങ്ങിച്ചാണു ഞാന്‍ തിരികെ വന്നത്. മകന്‍ ഉഷാറായിരുന്നു, ഞാന്‍ ഉള്ളപ്പവരെ. അച്ഛന്‍ മരിച്ചതും ദാരിദ്രവും, അമ്മയുടെ ഈ അവസ്ഥയുമൊക്കെ ആവണം അവനെ ഈ വിഭ്രാന്തിയിലേയ്ക്ക് എത്തിച്ചത്. ഞാന്‍ മരിച്ചാല്‍ അമ്മയ്ക്ക് ആരുമില്ല, ആറ് സെന്റ് ചേച്ചി കൊണ്ട് പോവും എന്ന് പിന്നേം പിന്നേം പറഞ്ഞു കൊണ്ടിരുന്നു ഇവന്‍. പാവം അവന്‍ അറിയുന്നുണ്ടോ ആവോ അവന്റെ നാളുകളാണു അതിലും വേഗം എണ്ണികൊണ്ടിരിയ്ക്കുനത് എന്ന്. ദൈവമേ ന്ന് വിളിച്ച് പോയി ഞാന്‍.

(#) അല്പം ബേക്കറി സാധനങ്ങള്‍. ചുറ്റുവട്ടത്തുള്ള കുഞ്ഞുങ്ങള്‍ക്ക് അല്പം മിഠായി (അപ്രോക്സ് അഞ്ഞൂറു രൂപ)

(#) ഓട്ടോയിലാണു ഇത്രേം ദൂരം സഞ്ചരിച്ചതും കരുനാഗപ്പള്ളിയില്‍ നിന്ന്. പിന്നെ സാധനങ്ങള്‍ ഒക്കെ വാങ്ങാന്‍ റ്റൌണിലേയ്ക് ഒന്ന് രണ്ട് തവണയോളം പോയി വന്നു. മുന്ന് മണിയ്ക്കാണു ഓട്ടോ വിട്ടത്. (അഞ്ഞൂറു രുപ)

അടുത്തുള്ള കോണ്ട്രാക്റ്റര്‍ നാളെ വിളിയ്ക്കും, ഏതാണ്ട് ഇരുപതിനായിരം രുപയോളം അത് കഴിഞ്ഞാല്‍ എത്തിയ്ക്കാം എന്ന് കരുതുന്നു. ഒന്നുകില്‍ ശിവപ്രസാദിന്റെ പേരിലോ അല്ലെങ്കില്‍ അവിടെ തന്നെ തൊട്ട് അടുത്ത് കടനടത്തുന്നഅ ഒരു മണികണ്ഠന്‍, ഇവര്‍ക്ക് എന്തെങ്കിലും അത്യാവശ്യം എത്തിയ്ക്കുന്നത് ഇയാളാണു, അയാള്‍ക്കോ എത്തിയ്ക്കാം എന്ന് വിചാരിയ്ക്കുന്നു. ബാങ്കിലിട്ടാല്‍, ഈ സ്ത്രീയെ ഇവിടെ എത്തി, (ഒരുപാട് അകത്തേയ്ക്കാണു ഇവര്‍ താമസിയ്ക്കന്നത്, ഓട്ടോ പിടീച്ച്, അവരെ എടുത്ത് ബാങ്കി പോയി, പിന്നെ തിരിച്ച് കൊണ്ട് വിടുന്നത് ഒക്കെ പാടാവും), അത് കൊണ്ട് മുത്തൂറ്റ് വഴിയോ, അവിടെയുള്ള മാര്‍ജിന്‍ ഫ്രീയില്‍ വെസ്റ്റേണ്‍ യൂണിയനുണ്ട് , അത് ശിവപ്രസാദിന്റെ വീടിന്റെ അടുത്താണു, അതിലേയ്ക്കോ ട്രാന്‍സ്ഫര്‍ ചെയ്യാം. അല്ലെങ്കില്‍ ശര്‍മാജി ഒരുമാസത്തേ ലീവില്‍ നാളേ എത്തും, ഒന്നൂടെ പോയി കൊണ്ട് കൊടുക്കുകയോ ചെയ്യാം.

ഈ മകന്റെ ചികില്‍സയാണു മനസ്സിന്റെ മൂലയ്ക്ക് അലസോരപെടുത്തുന്ന ഒരു ചിന്ത. ഇത്രേം വലിയ അസുഖം വന്നിട്ടും, ഒന്നും ചെയ്യാണ്ടേ.. മരുന്ന് കഴിയ്ക്കാതെ, അവന്‍ ചുറ്റി തിരിയുന്നു, റ്റിവിയും കണ്ട്! എന്തെങ്കിലും ഒരു പോം വഴി മനസ്സില്‍ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ പറയണേ.

ആഹാര സാധനങ്ങള്‍ ഏതാണ്ട് രണ്ട് മാസത്തോളം ഉണ്ടാവും എന്ന് തോന്നുന്നു. ഇനി തീരുന്ന മുറയ്ക്ക് മണികണ്ഠന്‍ എന്ന അയല്‍‌വാസി വാങ്ങി കൊടുക്കാമെന്ന് ഏറ്റിട്ടുണ്ട്. എല്ലാ മാസവും ആരെങ്കിലും ഇത് മാറി മാറി സ്പോണ്‍സര്‍ ചെയ്യാവുന്നതാണു. ഒരു ആയിരത്ത‍ഞ്ചൂറു രുപയാവുമെന്ന് കരുതുന്നു. തീരുമാനമൊക്കെ ആവുന്നത് വരെ, ഞാന്‍ ചെയ്യാമെന്ന് വിചാരിയ്ക്കുന്നു.

ഇത്രേം ഒക്കെ തന്നെയാണു വിശേഷങ്ങള്‍. ദൈവം നമുക്ക് ഒക്കെ എണ്ണിയാല്‍ ഒടുങ്ങാത്ത സന്തോഷങ്ങളും സൌകര്യങ്ങളുമാണു നല്‍കിയിരിയ്ക്കുന്നത് എന്ന് ഓര്‍ക്കുല്ലോ. ഇതിലേയ്ക്ക് ഫണ്ട് എത്തിച്ച എല്ലാര്‍ക്കും ഒന്നൂടെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. ആര്‍ക്കെങ്കിലും ഇനിയും എന്തെങ്കിലും എത്തിയ്ക്കണമെങ്കില്‍, വെസ്റ്റേണ്‍ യൂണിയന്‍ / യൂ ഏ ഇ എക്സ്ചേഞ്ച് വഴി എന്റെ പേരില്‍ അയക്കാവുന്നതാണു്. എന്നാലാവുന്നതു ചെയ്യാമെന്നു വാക്കു്.

സ്നേഹത്തോടെ,
അതുല്യ.

Wednesday, August 6, 2008

ഇവര്‍ സഹായം അര്‍ഹിക്കുന്നു

മാതൃഭൂമി യില്‍ വന്നൊരു റിപ്പോര്‍ട്ട് എല്ലാവരുടേയും ശ്രദ്ധയിലേക്കെത്തിക്കുന്നു.
നമ്മള്‍ക്കെന്തെങ്കിലും ചെയ്യാനാവും എന്നു കരുതുന്നു.

റിപ്പോര്‍ട്ട് ഇവിടെ വായിക്കാം
കൊല്ലം: കനത്തുപെയ്യുന്ന കര്‍ക്കടകമഴ. തുള്ളിയും പുറത്തുപോകാത്ത കൂരയ്‌ക്കുള്ളില്‍ മഴവെള്ളത്തില്‍ കുഴഞ്ഞ്‌ ഇഴഞ്ഞുനീങ്ങുന്നൊരമ്മ. നോക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാകാത്ത ഏകമകന്‍. രക്താര്‍ബുദം ബാധിച്ച മകന്റെ കണ്ണില്‍നിന്ന്‌ മഴത്തുള്ളികളെക്കാള്‍ വേഗത്തില്‍ ഇറ്റുവീഴുന്നു, കണ്ണീര്‍മഴ.


ചവറ വടക്കുംഭാഗത്താണ്‌ ഈ അമ്മയും മകനും. അഴീപ്പുറം വീട്ടില്‍ നളിനി(65)യുടെ അരയ്‌ക്കു താഴെ തളര്‍ന്നിട്ട്‌ വര്‍ഷങ്ങളായി. ഏകമകന്‍ പ്രസാദി(30)ന്‌ രക്താര്‍ബുദം ബാധിച്ചിട്ട്‌ പത്തുകൊല്ലത്തോളവും. പ്രസാദിന്റെ അച്ഛന്‍ ഭാര്‍ഗവന്‍ ആര്‍.സി.സി.യില്‍ കൊണ്ടുപോയി പ്രസാദിനെ ചികിത്സിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പ്‌ അച്ഛന്‍ മരിച്ചു. അതോടെ ഈ രണ്ട്‌ ജന്മങ്ങളും അനാഥമായി.


തകര്‍ന്നുവീഴാറായ വീട്ടിനുള്ളിലൂടെ ആകാശം കാണാം. അമ്മയ്‌ക്കും മകനും ഉറക്കംതന്നെയില്ല. വീട്ടിനുള്ളില്‍ ഇഴയുന്ന നളിനിക്ക്‌ പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പുറത്തേക്ക്‌ ഇഴഞ്ഞിറങ്ങാനൊക്കില്ല. വീട്ടിനുള്ളില്‍ എവിടെയെങ്കിലും പ്രാഥമികകാര്യം നിര്‍വഹിച്ചശേഷം അത്‌ മറവ്‌ ചെയ്യാനും ശുചിയാക്കാനും പ്രസാദ്‌ അമ്മയെ സഹായിക്കും. ആരെങ്കിലുമൊക്കെ സഹായിച്ചാല്‍ അതുകൊണ്ട്‌ റേഷനരി വാങ്ങി കഞ്ഞിവയ്‌ക്കും. ഇഴഞ്ഞിഴഞ്ഞ്‌ കഞ്ഞിവയ്‌ക്കുന്നത്‌ നളിനിതന്നെ. അരി കഴുകാനും കലം അടുപ്പത്ത്‌ വയ്‌ക്കാനും പ്രസാദ്‌ സഹായിക്കും.ഏഴര സെന്റ്‌ സ്ഥലത്തെ വീടിന്റെ മുന്നിലേക്ക്‌ പുറത്തുനിന്നൊരാള്‍ക്ക്‌ പെട്ടെന്ന്‌ കയറാനാവില്ല. ഊറ്റുജലം ഇറങ്ങി പുതഞ്ഞ്‌ മുറ്റമാകെ താഴ്‌ന്നുപോകുന്ന അവസ്ഥയിലാണ്‌.


രക്താര്‍ബുദം ബാധിച്ച പ്രസാദിന്‌ ഓര്‍മ്മശക്തിയില്ല. അമ്മ പറയുംപോലെ എന്തൊക്കെയോ ചെയ്യുന്നു. തിരുവനന്തപുരം കാന്‍സര്‍ സെന്ററിലെ ചികിത്സ നിലച്ചശേഷമാണ്‌ പ്രസാദിന്‌ ഓര്‍മ്മപോയത്‌.ആഹാരവും വസ്‌ത്രവും ചികിത്സയും കിട്ടാതെ നരകയാതനയില്‍ ദിനരാത്രമെണ്ണുന്ന അമ്മയും മകനും കട്ടിളപ്പടിയില്‍ കാത്തിരിക്കുകയാണ്‌; ആരുടെയെങ്കിലും സഹായത്തിനായി.


പ്രിയ അന്വേഷിച്ചറിയിച്ച വിവരങ്ങള്‍
മാതൃഭൂമി കൊല്ലം ബ്യൂറോയില്‍ നിന്നുള്ള നിര്‍ദേശപ്രകാരം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ശ്രീ. ബാബു ഉണ്ണിത്താനോട് സംസാരിച്ചിരുന്നു. (+91 94472 49669) അദ്ദേഹം പറഞ്ഞത് ആ അമ്മയ്ക്കും പ്രസാദിനും ബാങ്ക് അക്കൌണ്ട് ഇല്ലെന്നും, തല്ക്കാലം അവര്‍ ഉദ്ദേശിക്കുന്നത് വേണമെങ്കില്‍ കൊല്ലം ബ്യൂറോയില്‍ തന്നെ പണം കളക്റ്റ് ചെയ്തു നേരിട്ടെത്തിക്കാം എന്നാണ്.അടുത്തുള്ള ബ്യൂറോയില്‍ നേരിട്ടോ അല്ല്ലെന്കില് കൊല്ലം ബ്യൂറോയിലേക്ക് ഡി ഡി ആയോ അയച്ചാല്‍ അദ്ദേഹം അത് അവര്ക്കെത്തിക്കാം എന്ന് പറഞ്ഞു.


address:
mathrubhumi
K. Kelappan Memorial Building,
Ramankulangara, Kavanad P O, KOLLAM

Thursday, May 22, 2008

വേദന പറയാതെ




രാവിനെ സ്നേഹിച്ച
നത്ത്
പകലിനോട്
കണ്ണീരെഴുതി
പറഞ്ഞത്
കേട്ടവരോടും
കേള്‍ക്കാത്തവരോടും
എനിക്ക് പറയാന്‍...

സുധീഷിനു പറയാനുള്ളതെല്ലാം കുറിച്ചു വെച്ച കടലാസ്സുകഷ്ണങ്ങള്‍ "വേദന പറയാതെ" എന്ന പുസ്തകമായതിനു പിന്നില്‍ അവന്‍ പറയാതെ വിട്ട അവന്റെ വേദന പങ്കിട്ട ശ്രീധരന്‍ ചെറുവണ്ണൂര്‍ എന്ന കവിയുടെ ശ്രമങ്ങളുണ്ട്. ശ്രീധരന്മാഷുടെ വിളിക്ക് ചെവി കൊടുത്ത്, മനസ്സു കൊടുത്ത് സുധീഷിന്റെ കവിതകളിലൂടെ ഉറക്കമിളച്ച് കവിതയില്‍ നിന്നും കവിയുടെ ചൊല്ലാവേദനകളിലേയ്ക്കെത്തിയ പവിത്രന്‍ തീക്കുനിയുടെ പൊള്ളുന്ന സ്നേഹമുണ്ട്. സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമുണ്ട്.


കോഴിക്കോടു സര്‍വ്വകലാശാലയില്‍ എം എ കമ്പാരറ്റീവ് ലിറ്ററേചര്‍ വിദ്യാര്‍ത്ഥിയായ കെ എം സുധീഷ് മൂന്നു വര്‍ഷത്തോളമായി ക്യാന്‍സറിനടിമയാണ്. കടുത്ത വേദനയിലാണദ്ദേഹം. ഉടനടി മജ്ജ മാറ്റിവെയ്ക്കാനും മറ്റുമായി ഏഴെട്ടു ലക്ഷം രൂപ വേണ്ടി വരുമത്രെ.
ഇതിലേയ്ക്കുള്ള തുക സമാഹരിക്കുന്നതിന്റെ ഭാഗമായി സുധീഷിന്റെ രണ്ട് കൃതികള്‍ : "വേദന പറയാതെ", "ഭ്രഷ്ടിന്റെ നിറം" എന്നിവ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സാഹിത്യ അക്കാദമി. രണ്ട് പുസ്തകങ്ങള്‍ക്കും കൂടി 120 രൂപയാണ് വില. ഓരോന്നിന്റേയും രണ്ടായിരം കോപ്പി വീതം വിറ്റുകിട്ടുന്ന രണ്ടുലക്ഷം രൂപ സുധീഷിന്റെ ചികിത്സയിലേക്ക് നല്‍കാനാണ് അക്കാഡമിയുടെ ഉദ്ദേശം. എത്രയും വേഗം ഈ പുസ്തകങ്ങള്‍ വാങ്ങി സുധീഷിനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഈ പുസ്തകങ്ങള്‍ ഓണ്‍‌ലൈനായി വാങ്ങാന്‍ സന്ദര്‍ശിക്കുക;
1. വേദന പറയാതെ
2. ഭ്രഷ്ടിന്റെ നിറം

മറക്കാന്‍ ശ്രമിക്കും തോറും മനസ്സിനെ കുത്തിനോവിക്കുന്ന വേദനകള്‍, കോറിവരച്ചിട്ട പാടുകള്‍, രക്തമൂറ്റി വിളറിയ നാഡികള്‍, കാഞ്ഞെരിയലില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന യൌവ്വനത്തെ പല്ലിളിച്ചു കാട്ടിക്കൊണ്ട് സ്വപ്നത്തില്‍ സ്ഥിരം സന്ദര്‍ശകനാകുന്നു. മരണത്തിനും സ്വപ്നത്തിനുമിടയില്‍ നെയ്തെടുത്ത വലക്കണ്ണികള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കാലത്തിലൂടെ മെല്ലെ മെല്ലെ നടക്കട്ടെ..
ആമുഖത്തില്‍ കെ എം സുധീഷ്

കൂടുതല്‍ ലിങ്കുകള്‍:
അമൃത ടി വി ഹെല്പ് ലൈന്‍
ദീപക് ധര്‍മ്മടം


വിവരങ്ങള്‍ക്ക് കടപ്പാട് : അചിന്ത്യയുടെ വേദന പറയാതെ പോസ്റ്റ്

Sunday, May 18, 2008

ഷാര്‍ജയില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ച യുവാവിന്റെ പെണ്‍ കുഞ്ഞടങ്ങിയ കുടുംബം സഹായം തേടുന്നു

ജനുവരി 13 നാണ് ത്യശ്ശൂര്‍ ജില്ലയിലെ മാള കുണ്ടൂര്‍ സ്വദേശിയായ സുധീഷ് എന്ന 31 വയസ്സുകാരന്‍ ഷാര്‍ജയിലെ ജോലി സ്ഥലത്ത് അപകടത്തില്‍ മരിച്ചത്. എമിറേറ്റ്സ് എന്‍വെയര്‍മെന്റല്‍ ടെക്നോളജിയില്‍ 5 മാസം മുന്‍പാണ് സുധീഷ് എത്തിയത്.

വീസക്കും യാത്രക്കുമായി കട ബാധ്യതയും ഉണ്ടായിരുന്നു. വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും ഭാര്യ അജിമോളും 8 മാസം പ്രായമായ പെണ്‍കുഞ്ഞും. 1300 ദിര്‍ഹത്തില്‍ ജോലിക്ക് കയറിയ സുധീഷും, കുടുംബവും പ്രതീക്ഷയിലേക്ക് വരുമ്പോഴാണ് ദുരന്തം തേടിയെത്തിയത്.

ഇന്ന് സുധീഷിന്റെ ഭാര്യ അജിമോളും, പെണ്‍കുഞ്ഞും മാതാപിതാക്കളും ഇരുട്ടിലാണ്. മുന്നോട്ടുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുന്നു. വരുമാനക്കാരായി ആരുമില്ല. അജിമോളുടെ വീട്ടിലും കെട്ടു പ്രായമായ ഒരു സഹോദരിയും മാതാപിതാക്കളും ഉണ്ട്. ആ കുടുംബത്തിന്റെയും താങ്ങായായിരുന്നു സുധീഷ്.

ഇന്‍ഷൂറന്‍സ് തുക കിട്ടും എന്ന പ്രതീക്ഷയിലാണ് ഈ കുടുബം. എന്നാല്‍ അതിന് കാല താമസം എടുക്കും. മാത്രവുമല്ല വരുമാനത്തിന് ആനുപാതികമായേ ആ തുക ഉണ്ടാകൂ എന്നതിനാല്‍ അതിലും പ്രതിക്ഷ വലുതായില്ല.

വരുമാനമുള്ള, സന്തോഷപ്രദമായ ജീവിതം നയിക്കുന്ന കുടുംബങ്ങളുടെ സഹായത്തിനായി കാക്കുകയാണ് അജിമോളും പെണ്‍കുഞ്ഞും, 2 വീട്ടിലേയും മാതാപിതാക്കളും.

അജിമോളുടെ നമ്പര്‍ (അടുത്ത വീട്ടിലെ) 0480 – 273 75 73.

നാട്ടില്‍ പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം ചെയ്യാന്‍ ഈ കുടുംബത്തെ സഹായിക്കുന്നത് ബന്ധുവായ ശ്യാംകുമാര്‍ ആണ്. നമ്പര്‍ : 98460 11 565

സുധീഷിന്റെ അച്ഛന്റെയും ഭാര്യ അജിമോളുടെയും പേരില്‍ ഒരു സംയുക്ത ബാങ്ക് അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.

A/C no: 670 53 95 4775

SBT KUZHOOR Branch, Thrissur (dt)

പ്രിയപ്പെട്ടവരെ കാക്കാനാണ് സുധീഷ് കടല്‍ കടന്ന് ഷാര്‍ജയില്‍ എത്തിയത്. അതിനിടയിലാണ് മരിച്ചതും. നമ്മളില്‍ ഒരുവന്‍. ആ കുടുംബത്തെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരേണ്ടത് നമ്മളില്‍ നില മെച്ചപ്പെട്ടവരുടെ കടമയാണ്.

Wednesday, April 23, 2008

ജയശ്രീയുടെ കുരുന്നിനൊരു സഹായം

പ്രിയപെട്ടവരെ,

ഈ പിഞ്ചുകുഞ്ഞിന്റെ ജീവരക്ഷക്കാ‍യി നമുക്കെന്തെങ്കിലും ചെയ്യാം. സഹായം ചെയ്യാന്‍ താ‍ത്പര്യമുള്ളവര്‍ താഴെ നല്‍കിയിട്ടുള്ള അക്കൌണ്ടിലേക്ക് പണം നേരിട്ടയക്കാന്‍ അപേക്ഷ.

സഹാ‍യങ്ങള്‍ അയക്കേണ്ട വിലാസം

ACCOUNT NO : 670 521 88052
STATE BANK OF TRAVANCORE
PATTANAKKAD - P.O
CHERTHALA
KERALA

നേരിട്ട് കുട്ടിയുടെ മാതാപിതാ‍ക്കളുമായി ബന്ധപെടാനുള്ള വിലാസം

K.S. SURESHKUMAR
GOPALA SADANAM
OLATHALA
PATTANAKKAD - P.O
CHERTHALA
KERALA
TEL : +9744298114
+9249766500








Wednesday, April 9, 2008

അമൃതക്കൊരു സഹായം

പ്രിയപെട്ടവരെ. ഈ ജനുവരിയില്‍ നാട്ടില്‍ പോയപ്പോള്‍ നെല്ലിയാമ്പതിയില്‍ രണ്ട് ദിവസം ചിലവഴിച്ചിരുന്നു. മോങ്ക് വുഡ് എസ്റ്റേറ്റിലെ ഗസ്റ്റ് ഹൌസില്‍ ആയിരുന്നു താമസം. അതിന്റെ ഉടമസ്ഥനായ ശ്രീ ജോയി കാക്കനാടനും, മാനേജരായ ടോമി മാത്യൂവും പറഞ്ഞാണ് അവരുടെ എസ്റ്റേറ്റിലെ സ്ഥിരപണിക്കാരനായ ശ്രീ മുരുകനെകുറിച്ചും, എസ്റ്റേറ്റിലെ തന്നെ പണിക്കാരിയായിരുന്നു ശ്രീമതി അമൃത മുരുകനേയും, അവരുടെ രണ്ട് പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ കുറിച്ചും അറിഞ്ഞത്.

എസ്റ്റേറ്റില്‍ സ്ഥിരപണിക്കാര്‍ക്ക് ദിവസം ലഭിക്കുന്ന കൂലി 80 രൂപയാണ്. എസ്റ്റേറ്റില്‍ തന്നെ താമസിക്കാന്‍ ആസ്റ്റ്ബറ്റോസ് പതിച്ച ഒറ്റമുറി ക്വാര്‍ട്ടേഴ്സുമുണ്ട്. മുരുകനും, അമൃതയും എസ്റ്റേറ്റില്‍ പണിയെടുത്തിരുന്നപ്പോള്‍ വളരെ ഭംഗിയായി കുടുംബം പോറ്റിയിരുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസവും ഭംഗിയായി നടന്നിരുന്നു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പതാം വര്‍ഷം (1999) ഒരു കല്യാണത്തിനു പങ്കെടുക്കാന്‍ കുടുംബസമേതം പാലക്കാട്ടേക്ക് പോകും വഴി നെമ്മാറ വച്ച് നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസ്സ് അമൃതയെ ഇടിച്ചു വീഴ്ത്തുകയും, അസ്ഥികള്‍ തകര്‍ന്ന് ചലനശേഷി നഷ്ടപെട്ട അമൃത വളരെ കാലത്തോളം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്തു. ഉള്ള നീക്കിയിരുപ്പെല്ലാം ചികിത്സക്കായി ചിലവഴിച്ചു. എസ്റ്റേറ്റ് മുതലാളിയായ ജോയി കാക്കനാടനും, മാനേജരായ ടോമി മാത്യൂസുമെല്ലാം അവരവര്‍ക്ക് കഴിയും വിധം പരമാവധി സഹായിച്ചു.

Mr. Joy Kakkanaden
P.O. Chathamangalam
Nemmara
Palakkad,
+9447620086

തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ തന്നെ പലിശക്ക് പണം വാങ്ങേണ്ടുന്ന അവസ്ഥയാണ് നെല്ലിയാമ്പതിയിലെ കാപ്പിതോട്ട മുതലാളിമാര്‍ക്കെല്ലാം. തോട്ടം പണിക്കാരായ നാട്ടുകാര്‍ അവനവനു കഴിയുന്ന പണം പിരിച്ചായി പിന്നീട് ചികിത്സ. ചികിത്സക്കൊടുവില്‍ അവര്‍ക്ക് ഒരാളുടെ സഹായത്തോടെ എഴുന്നേറ്റ് നടക്കാനും, ഇരിക്കാനും, നില്‍ക്കാനും എല്ലാം സാധിക്കുന്ന അവസ്ഥ വന്നപ്പോള്‍, ആഹാരം, വസ്ത്രം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ മുരുകന്റെ ദിവസവരുമാനമായ എണ്‍പത് രൂപയില്‍ ഒതുങ്ങാതെ വന്നപ്പോള്‍ ചികിത്സ നിറുത്തി.

ചിലപ്പോള്‍ അസഹനീയ വേദനമൂലം അവര്‍ക്ക് കിടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ മുരുകനു പണിക്കു പോലും പോകാന്‍ കഴിയാതെ വരുന്ന അവസ്ഥ കൂടി വന്നപ്പോള്‍ കടം വാങ്ങിയും മറ്റും ചികിത്സ പുനരാരംഭിച്ചു.

ഒമ്പത് വര്‍ഷത്തോളമായി ഇന്‍ഷുറന്‍സിനു വേണ്ടി നടക്കുന്ന കേസ് ഇനിയും എവിടെയും എത്തിയിട്ടില്ല.

ഇപ്പോള്‍ അവരെ ചികിത്സിക്കുന്നത്, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ, അസ്സോസിയേറ്റ് പ്രൊഫസറും, ഓര്‍ത്തോപീഡിയാക്ക് സര്‍ജനുമായ, ഡോക്ടര്‍. ആര്‍. വിജയകുമാര്‍ ആണ്.

Dr. R. Vijayakumar,
M.S. Ortho, D. Ortho
Reg. No : 11579,
Associate Professor and Orthopaedic Surgeon
Dept of Orthopaedics
Medical College, Trichur

അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം കഴുത്തിലെ എല്ലും, തുടയെല്ലുകളും മാറ്റി വച്ചാല്‍ അമൃതക്ക് പരസഹായം കൂടാതെ, വേദന ഇല്ലാതെ, ഒരു സാധാരണ ജീവിതം നയിക്കാന്‍ കഴിയും എന്നും പറയുന്നു. ഈ ചികിത്സക്ക് വരുന്ന ചിലവ് 25,000 രൂപയോളവും അതിനുശേഷമുള്ള മരുന്നിനും മറ്റുമായി 10,000 രൂപയോളവും മറ്റും ആണ്.



ബൂലോഗരായ നാം ഒന്നൊരുമിച്ച് ചേര്‍ന്ന് ചെറിയതായെങ്കിലും ഒരു തുക നല്‍കിയാല്‍ അമൃത എന്ന സ്ത്രീക്ക് ഒരു പുനര്‍ജ്ജന്മം കിട്ടും എന്ന് മാത്രമല്ല, അവരുടെ പറക്കമുറ്റാത്ത രണ്ട് കുട്ടികള്‍ക്ക് ഒരു ഭാവിയും ലഭിക്കും.

അമൃതക്കും കുടുംബത്തിനും ബാങ്ക് അക്കൌണ്ട് ഇല്ലാത്തതിനാല്‍ പണം സ്വരൂപിച്ച് കഴിഞ്ഞതിനുശേഷം, തൃശൂര്‍, പാലക്കാടുള്ള ബ്ലോഗേഴ്സ് ഒന്നു സഹകരിച്ചാല്‍, ഇവരുമായി ബന്ധപെട്ട്, ചികിത്സക്കേര്‍പ്പാടു ചെയ്യുകയും, ശേഷം ചികിത്സാ തുക മെഡിക്കല്‍ കോളേജില്‍ നേരിട്ടടക്കുകയും ചെയ്താല്‍ മതിയാകും.

ഈ ചികിത്സാ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി അറിയിക്കുക.

Sunday, March 30, 2008

നൂറുകണക്കനു ജീവന്‍ രക്ഷിക്കാനാവുമോ നമുക്ക്?

പ്രിയരേ,
എന്റെ ഒരു ബന്ധുവിന്റെ മകന്‍ ഒരത്യാഹിതത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ അഡ്മിറ്റ് ആകുകയും ഡോക്റ്റര്‍മാരുടെ സമയോചിതവും സ്തുത്യര്‍ഹവുമായ സങ്കീര്‍ണ്ണ ശസ്ത്രക്രിയയെത്തുടര്‍ന്ന് സുഖം പ്രാപിച്ചു വരികയുമാണ്‌. കുട്ടിയുടെ ദൈനം ദിന പുരോഗതി ഞാന്‍ ഫോണില്‍ അന്വേഷിക്കുന്നുണ്ട്. ആദ്യ ദിവസം വിളിച്ചപ്പോള്‍
"മകന്റെ ഭാഗ്യം കൊണ്ട് ഇവിടെയുള്ള രണ്ടു വെന്റിലേറ്ററില്‍ ഒന്ന് ഒഴിവുണ്ടായിരുന്നു. ഓരോ ദിവസവും ഭയന്നാണ്‌ ജോലിക്കു വരുന്നത്, രണ്ടും ഓക്കുപ്പൈഡ് ആയിരിക്കുമ്പോള്‍ അത് അത്യാവശ്യമുള്ള ഒരു കേസ് വരുമോ എന്ന്." എന്നാണു ഡോക്റ്റര്‍ പറഞ്ഞതെന്ന് അറിഞ്ഞു.

രണ്ടാം ദിവസം വിളിച്ചപ്പോള്‍ കുട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന് അറിഞ്ഞു. മൂന്നാം ദിവസം വിളിച്ചപ്പോള്‍ വെന്റിലേറ്റര്‍ അത്യാവശ്യമുള്ളപ്പോള്‍ ഒഴിവില്ലാത്തതിനാല്‍ അന്നു വന്ന ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ മരിച്ചെന്നാണ്‌ അറിഞ്ഞത്.

മെഡിക്കല്‍ കോളെജിലെ അനാസ്ഥ, ഉടമയായ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു, നാടു നന്നാവില്ല, ആരോഗ്യവകുപ്പ് മന്ത്രി രാജിവയ്ക്കണം എന്നൊക്കെ പറഞ്ഞ് നാലു തുപ്പ് തുപ്പിയിട്ട് പോകാന്‍ ആര്‍ക്കും കഴിയും. അതിനായിട്ട് ഒരു പോസ്റ്റിന്റെ ആവശ്യമില്ല.

കേരളത്തില്‍ കോടിക്കണക്കിനു സാധാരണക്കാരനു ലഭ്യമാവുന്ന വൈദ്യസഹായത്തിന്റെ അങ്ങേയറ്റമാണു മെഡിക്കല്‍ കോളെജ്. അതിന്റെ കപ്പാസിറ്റിയുടെ പത്തിരട്ടി ആളെയെങ്കിലും മെഡിക്കല്‍ കോളെജുകള്‍ കൈകാര്യം ചെയ്തുകൊണ്ടേയിരിക്കുന്നതിന്റെ കാര്യവും മറ്റൊന്നുമല്ല. വരുന്നവരെല്ലാം അവിടെ ചികിത്സ കിട്ടിയില്ലെങ്കില്‍ പിന്നെ മരിക്കാന്‍ ഒരുങ്ങുക എന്ന അവസ്ഥയിലാണ്‌. മിക്ക കാര്യങ്ങളും ദയനീയമാണവിടെ. നിലത്തും വഴിയിലും രോഗികള്‍, ആവശ്യത്തിനു ഉപകരണങ്ങളില്ല, ഡോക്റ്റര്‍മാര്‍ ശുചിയായ സാഹചര്യത്തില്‍ ജോലിചെയ്യാന്‍ താല്പ്പര്യപ്പെടാത്തതുകൊണ്ടല്ല അഴുക്കു പുരണ്ടു കിടക്കുന്നതവിടെ.

അവശ്യം ഉപകരണങ്ങള്‍ മെഡിക്കല്‍ കോളെജില്‍ ഇല്ലാത്തതുമൂലം മരിക്കുന്നവര്‍ക്ക് കണക്കൊന്നുമില്ല. ആയിരക്കണക്കിനാളുകളെ ചികിത്സിച്ചുകൊണ്ടേയിരിക്കുന്ന സ്ഥാപനത്തിനു അത്യാവശ്യം ലൈഫ് സേവിങ്ങ് എക്വിപ്മെന്റുകള്‍ പോലും തികയില്ലെങ്കില്‍ അതെത്രയുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അച്ഛനെ മെഡിക്കല്‍ കോളെജില്‍ കൊണ്ടുപോയെങ്കിലും രക്ഷപെട്ടില്ല, വിധി എന്നു വിലപിക്കുന്ന സാധുമനുഷ്യന്‍ അവിടെ ജീവന്‍‌രക്ഷാഉപകരണമൊഴിവുണ്ടായിരുന്നെങ്കില്‍ ആശയ്ക്കു വകയുണ്ടാവുമായിരുന്നെന്ന് അറിയുന്നില്ല. ആകെയുള്ള ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തില്‍ സുഖം പ്രാപിച്ചു വരുന്ന രോഗിയെ മാറ്റി അപ്പോള്‍ വന്ന ആസന്നമൃതനെ കണക്റ്റ് ചെയ്താല്‍ രണ്ടു പേരും രക്ഷപ്പെടുമെന്ന് വിശ്വസിക്കണോ അതോ നല്ല പ്രോഗ്നോസിസ് ഉള്ളയാളിനെ അടര്‍ത്താതെ രണ്ടാമനെ മരിക്കാന്‍ വിടണോ എന്ന് തീരുമാനിക്കാന്‍ വയ്യാതെ നില്‍ക്കുന്ന ഡോക്റ്ററുടെ മാനസികാവസ്ഥ നമുക്ക് ഊഹിക്കാനുമാവില്ല.

പറഞ്ഞു വരുന്നത്:
൧. സര്‍ക്കാര്‍ വക മെഡിക്കല്‍ കോളെജില്‍ ജീവന്‍ രക്ഷയ്ക്കായുള്ള ഉപകരണങ്ങളില്‍ എറ്റവും അത്യാവശ്യമുള്ളവയില്‍ ഒന്നെങ്കിലും ബൂലോഗ കാരുണ്യത്തിന്റെ നേതൃത്വത്തില്‍ വാങ്ങി സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ആയിരക്കണക്കിനാളുകള്‍ക്ക് ജീവന്‍ തിരിച്ചു കൊടുക്കാന്‍ നമുക്ക് കഴിയും.

൨. മിക്ക ഉപകരണങ്ങളും വളരെ വിലപിടിച്ചതാണ്‌, ഉദാഹരണത്തിന്‌ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ഒരു മെഡിക്കല്‍ വെന്റിലേറ്ററിനു പത്തുലക്ഷം രൂപയെങ്കിലും വില വരും, നാട്ടിലെക്കാര്യം അറിയില്ല. ബൂലോഗര്‍ പിരിച്ചാല്‍ കൂടുന്നതിലും വലിയ തുക ആവശ്യം വന്നാല്‍ അവരവര്‍ അംഗങ്ങളായിട്ടുള്ള സംഘടനകളെയും (ഉദാ. വര്‍ഷാവര്‍ഷം കാക്ക തൂറാന്‍ ബെഞ്ചുകള്‍ റെയല് വേ സ്റ്റേഷനില്‍ വെണ്ടയ്ക്ക ഒട്ടിച്ച് സ്ഥാപിക്കുന്ന ക്ലബ്ബുകള്‍) തുടങ്ങിയവയെയും സമീപിക്കാം.

൩. വര്‍ഷാവര്‍ഷം ഓരോ മെഡിക്കല്‍ കോളെജിന്റെയും ആവശ്യം മനസ്സിലാക്കി അരദശാബ്ദമോ മറ്റോ കൊണ്ട് എല്ലാറ്റിനെയും കവര്‍ ചെയ്യാം.

൪. സൂരജ്, പണിക്കര്‍ മാഷ്, എല്ലു ഡോക്റ്റര്‍ തുടങ്ങി ഡോക്റ്റര്‍മാര്‍ക്കും ഇടിവാള്‍, ബാലേട്ടന്‍, വിശ്വപ്രഭ തുടങ്ങി മെഡിക്കല്‍ എക്വിപ്പ്മെന്റ് വിദഗ്ദ്ധര്‍ക്കും, അംബിയെപ്പോലെ ആശുപത്രിയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവര്‍ക്കും ഒരുപാട് മാര്‍ഗ്ഗനിര്‍ദ്ദേശം തരാനാവും ഇക്കാര്യത്തില്‍.

൫ എന്താണ്‌ അത്യാവശ്യമെന്നും അതിനെത്ര പണം വേണമെന്നും ഉറപ്പിച്ചു കഴിഞ്ഞാല്‍ പണം എങ്ങനെ ഉണ്ടാക്കാമെന്നും, അതിനെ സീറ്റ് ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും വേണ്ട സമ്വിധാനം ആശുപത്രിക്കുണ്ടോയെന്നും, യന്ത്രങ്ങള്‍ വാങ്ങി സ്ഥാപിക്കാന്‍ എന്തൊക്കെ അനുവാദങ്ങള്‍ വേണമെന്നും മനസ്സിലാക്കി അതനുസരിച്ച് കാര്യങ്ങള്‍ നീക്കാം.

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്നു തുടങ്ങാം എന്നാണെന്റെ അഭിപ്രായം. എല്ലാ മെഡിക്കല്‍ കോളെജിന്റെയും കാര്യങ്ങള്‍ ഇങ്ങനെ തന്നെ ആയിരിക്കെ എന്തുകൊണ്ട് ആദ്യം തിരുവനന്തപുരം എന്നല്ലേ?

ഒന്ന്: ആദ്യം പറഞ്ഞ കുട്ടിയുടെ അച്ഛന്‍ അദ്ദേഹത്തിന്റെ സ്വന്തം നിലയ്ക്ക് എന്തെങ്കിലും ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്നും തിരുവനന്തപുരത്തെ അവശ്യോപകരണങ്ങളുടെ ലഭ്യതയെപ്പറ്റി ഉപദേശം വേണമെന്നും അവിടെ അറിയിച്ചു കഴിഞ്ഞ സ്ഥിതിക്ക് മറ്റൊരു പഠനത്തിന്റെ ആവശ്യമില്ല. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട എന്ത് അനുവാദ പത്രങ്ങളും മറ്റും വാങ്ങിത്തരാനും സ്ഥാപനങ്ങളിലോ മന്ത്രിയോഫീസുകളിലോ പേപ്പറുകള്‍ നീക്കാനും അദ്ദേഹം ഒരുക്കമാണ്‌.

രണ്ട്: അത്യാവശ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബന്ധപ്പെട്ട് കാര്യവിവരം ചര്‍ച്ച ചെയ്യാന്‍ ഡോ. സൂരജ് ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട് (അടുത്തവര്‍ഷവും കാണണമെന്നില്ല)

മൂന്ന്: ബ്ലോഗര്‍മാരില്‍ ഒരു വഴിക്കു പോകാനും എന്തെങ്കിലും ചെയ്യാനും സമയം മിച്ചം പിടിക്കാന്‍ കഴിയുന്ന രണ്ടുപേര്‍, ചന്ദ്രേട്ടനും അങ്കിളും തിരുവനന്തപുരത്തുണ്ട്.

നാല്‌: മേയറെയോ മന്ത്രിയെയോ യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലറെയോ കണ്ട് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ തിരുവനന്തപുരത്ത് നമുക്ക് സം‌വിധാനമുണ്ട്

അഞ്ച്: വിദേശഫണ്ട് സ്വീകരിക്കാന്‍ ചിലപ്പോള്‍ ആര്‍ ബി ഐ ക്ലീയറന്‍സ് പോലെ പലതും വേണ്ടിവന്നേക്കാം. സൗജന്യമായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ സേവനം ലഭ്യമാക്കാന്‍ നമുക്ക് തിരുവനന്തപുരത്ത് കഴിയും.

ആറ്‌ : ബ്ലോഗിനെയും ബ്ലോഗര്‍മാരെയും അറിയുന്ന ഡോ. ബി ഇക്ബാല്‍ സാറ്‌ തിരുവനന്തപുരത്തുണ്ട്. കേരള സര്‍ക്കാരിന്റെ മെഡിക്കല്‍ അഡ്വൈസറായ അദ്ദേഹം തീര്‍ച്ചയായും ആവുന്ന സഹായം ചെയ്തുതരാതിരിക്കില്ല.

ബൂലോഗകാരുണ്യം അംഗങ്ങളുടെയും മറ്റു ബ്ലോഗര്‍മാരുടെയും അഭിപ്രായവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഇതുവരെ നമ്മള്‍ ചെയ്തതുപോലെയുള്ള ചെറിയ പ്രോജക്റ്റല്ല, സംഗതി സങ്കീര്‍ണ്ണമാണ്‌, ഉള്‍പ്പെടാന്‍ പോകുന്ന തുകയും ചെറുതായിരിക്കണമെന്നില്ല.
സസ്നേഹം
ദേവന്‍