Sunday, August 24, 2008

ഇവര്‍ സഹായം അര്‍ഹിക്കുന്നു - അപ്ഡേറ്റ്

ബൂലോഗ കാരുണ്യത്തില്‍ ഇവര്‍ സഹായം അര്‍ഹിക്കുന്നു എന്ന തലക്കെട്ടില്‍ വന്ന അഭ്യര്‍ത്ഥനയില്‍ സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ഇന്നലെ (23-08-08) ബ്ലോഗര്‍ അതുല്യ അവരെ നേരിട്ടു സന്ദര്‍ശിക്കുകയുണ്ടായി. കാര്യങ്ങള്‍ വിശദമാക്കി അതുല്യേച്ചി അയച്ച മെയില്‍ താഴെച്ചേര്‍ക്കുന്നു.

പ്രിയരെ,

ആലോചിച്ച് ഉറപ്പിച്ചതനുസരിച്ചു്‌, ഇന്നലെ ചവറയിലെത്തി ആ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ ഇറങ്ങി ഏതാണ്ട് 15 കിലൊമീറ്ററോളം മാറിയാണു ഇവരുടെ വീട്.

പരിതാപകരമായ സ്ഥിതിയില്‍ തന്നെയാണ് ഈ കുടുംബം. പക്ഷെ പരിസരവാസികള്‍ ഒന്നടങ്കം ഏതാണ്ട് ഈ സ്ഥിതിയില്‍ തന്നെയെന്നത്, ഈ വീട്ടിലേയ്ക്ക് മാത്രം കേന്ദ്രീകരിച്ച് എന്തെങ്കിലും ചെയ്യുന്നതിനു അല്പം തടസ്സം ഉണ്ടാക്കീയെന്ന് പറയാതെ വയ്യ.

മാതാവ് നളിനി എന്നവര്‍ക്ക് തീരെ സ്വാധീനമില്ലാതെ, ഇഴഞ്ഞാണു നടക്കുന്നത്, ഒപ്പം പ്രസാദ് എന്ന ക്യാന്‍സര്‍ വന്ന മാനസീകരോഗിയുമുണ്ട്. ചുറ്റുമുള്ളവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നത്, ഇവരുടെ മുറ്റത്ത്കൂടിയായത് കൊണ്ട്, ഇവരുടെ ഒച്ച കേള്‍ക്കുമ്പോഴ്, അല്പം വെള്ളം കോരി കൊടുക്കുകയോ, അല്പം തീയ്യ് ഇട്ട് കൊടുക്കുയോ ചെയ്യുന്നുണ്ട്.

തുണിയോ, പലചരക്കുകളോ, അല്ലെങ്കില്‍ വീട് ന്ന് പറയുമ്പോഴ് അത്യാവശ്യമായ എന്തെങ്കിലും സാധനങ്ങളോ ഈ വീട്ടില്‍ ഇല്ല. അഴയില്‍ കിടക്കുന്ന ഒന്ന് രണ്ട് തുണി, ബ്ലൌസ്, ഒരു മുണ്ട് അല്ലാണ്ടെ സ്വന്തമായിട്ട് അവര്‍ക്ക് ഒന്നുമില്ല.
കരുനാഗപ്പള്ളിയില്‍, റിപ്പോര്‍ട്ട് ചെയ്ത, ശ്രീ ഉണ്ണിത്താന്‍ എത്തുകയും, അവിടെ ചെല്ലാന്‍ വേണ്ട വഴി പറഞ്ഞ് തരികയും, അവിടെ എത്തിയാല്‍, അല്പം സാമൂഹ്യ സേവനവുമായിട്ട് നടക്കുന്ന ഒരു ട്രസ്റ്റിന്റെ ഒരു വ്യക്തി, ശ്രീ ശിവപ്രസാദിന്റെ നമ്പര്‍ തരുകയും ചെയ്തു. അതനുസരിച്ച് അങ്ങേരെ കാണുകയും അങ്ങേരെ കൂട്ടിയാണു അവിടെയ്ക്ക് ചെന്നത്.
ഇപ്പോഴത്തേ നില അനുസരിച്ച് അവര്‍ക്കുള്ള പ്രശ്നങ്ങള്‍

(#) ആഹാര പ്രശ്നം. അതിനായിട്ട് അവര്‍ പറഞു, സാധനങ്ങള്‍ വാങ്ങിത്തന്നാല്‍, എങ്ങനെയെങ്കിലും ഒരു സ്റ്റൌ ഉണ്ടായാല്‍ പ്രസാദും മറ്റും സാധനങ്ങള്‍ അടുപ്പിച്ച് എത്തിച്ചാല്‍, എന്തെങ്കിലും ഉണ്ടാക്കി കഴിയ്ക്കാം എന്ന്.

(#) മാറ്റി ഉടുക്കാന്‍ തുണികള്‍/ഇതര സാധനങ്ങള്‍

(#) കുളി/ബാക്കി അനുബന്ധ കേസുകള്‍ക്ക് ആയിട്ടുള്ള സാധനങ്ങള്‍


(#) മകന്‍ പ്രസാദിനു ക്യാന്‍സറിനുള്ള ചികില്‍സ എട്ട് മാസമായിട്ട് മുടങ്ങി കിടക്കുന്നു. അവരൊരു മരുന്നിന്റെ കവര്‍ കാണിച്ച് അഞ്ഞൂറൂ രുപയ്ക്ക് ഇത് വാങ്ങി തന്നിട്ട് പോയാല്‍ എന്റെ മകന്‍ രക്ഷപെടും എന്ന് ആര്‍ത്ത് വിളിച്ച് കരഞു. പക്ഷെ പ്രിസ്കിപ്ഷനാണത്. അവനു റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരത്ത് സ്ഥിരമായി പോകുന്നതിനുള്ള ചീട്ട് ഉണ്ട്. ക്യാന്‍സര്‍ എന്ന സെര്‍ട്ടിഫിക്കറ്റുമുണ്ട്. പക്ഷെ കൊണ്ട് പോകാനാളില്ല, പോരാത്തതിനു മാനസീക വിഭ്രാന്തി മൂലം ആരുടെ കൂടെയും പോകുന്നില്ല, എന്നൊട് പറഞ്ഞു, ചേച്ചി, ഇവര്‍ എന്നെ കൊല്ലും, എന്റെ ഒരു വെറെ ചേച്ചി എന്നെ കൊല്ലാന്‍ നടക്കുന്നുണ്ട്, അവരുടെ അടുത്ത് ഇവര്‍ എന്നെ കൊണ്ട് പോയാലൊ എന്ന പേടിയിലാണു ഞാന്‍ പോവാത്തത്ത് എന്ന്. പ്രസാദിന്റെ അച്ഛന്‍ ആദ്യം കല്ല്യാണം കഴിച്ചതില്‍ ഒരു പെണ്‍കുട്ടി മൂത്തത് ഉണ്ട് എവിടെയോ. അ‍ച്ഛന്‍ മരിച്ചപ്പോഴ്, ഇപ്പോഴ് താമസിയ്ക്കുന്ന ഈ ആറ് സെന്റിന്റെ അവകാശം അവര്‍ക്കാണെന്നും, ഇവരെ റോഡില്‍ കൊണ്ട് വിട്ട് തിരിച്ച് വന്നാല്‍ കൊല്ലും എന്നൊക്കെ അവര്‍ ഭീഷണിപ്പെടുത്തിയെത്രേ. പരിസരവാസികള്‍ ഏര്‍പ്പട്ട് അവരെ ഓടിച്ചൂ എന്നാണു പറയുന്നത്. അതില്‍ നിന്നാണു ഈ കുട്ടിയ്ക്ക് ഈ കൊല്ലും എന്ന പേടീ കൂടിയത് ന്ന് അവര്‍ പറയുന്നു. എന്തൊരു ലോകം ഈശ്വരാ... തിരുവനന്തപുരത്തേയ്ക്ക് പോകുവാന്‍ ചെലവ് റ്റാക്സി എന്നിവ തന്നാല്‍ ആരെങ്കിലും ചെയ്യുമോ എന്ന ചോദ്യത്തിനു, ആരും താല്പര്യം കാണിച്ചില്ല, കാരണം ഈ കുട്ടി, കൊണ്ട് പോകുന്ന ആള്‍ അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞാല്‍ ഓടിക്കളയുകയും, കാണാണ്ടേ ദിവസങ്ങളോളം ഇരുന്ന്, പിന്നെ അല്പം ബോധം വരുമ്പോഴ് ബസ് കേറി വീട്ടിലുമെത്തും എന്ന്. ആ പേടി കാരണം, ആരും കൊണ്ട് പോകുന്നില്ല. എന്റെ മനസ്സിലു പ്രതിവിധി ഒന്നും കാണുന്നില്ല, എവിടേലും മാനസീക ശുശ്രൂഷാലയത്തില്‍, എന്റെ അറിവിലുള്ളവയും, ഞാന്‍ പറഞാല്‍ അഡ്മിറ്റ് ആക്കുകയും ഒക്കെ ചെയ്യുന്ന സ്ഥലത്ത് എത്തിയ്ക്കാം എന്ന് വച്ചാല്‍ തന്നെ, ഈ അമ്മയ്ക്ക് പിന്നെ മല മൂത്ര വിസ്ര്‍ജ്ജനം / കുളി എന്നിവയ്ക്ക് സഹായിയ്ക്കാന്‍ ആരുമില്ലാണ്ടെ ആവും. ചില സമയത്ത് മാത്രമാണു ഈ കുട്ടിയ്ക്ക് മാനസീക വിഭ്രാന്തി. അല്ലാത്ത സമയത്ത്, അമ്മ എന്ത് പറഞാലും അടൂപ്പിച്ച് കൊടുക്കുകയും, മലം എന്നിവ അമ്മേടേ കോരിക്കളയുകയും ചെയ്യും. അത് കൊണ്ട് അകറ്റുക എന്നത് പ്രായോഗികമല്ല. അല്ലെങ്കില്‍ രണ്ട് പേരേയും കൂടെ എവിടെയെങ്കിലും ആക്കണം.

(#) വീട് എന്നത് ഒരു ഒടിഞ്ഞ ഓടിട്ട കെട്ടിടം ആണു. വാതില്‍ ജനല്‍ മേല്‍ക്കൂര എന്നിവ ഒന്നുമില്ല. അത് കാരണം വെയ്യിലും മഴയും ഇതിന്റെ അകത്തേയ്ക്ക് വരുന്നുണ്ട്, ഇവര്‍ മഴയെങ്കില്‍ ഉറങ്ങാതെ കഴിച്ച് കൂട്ടുന്നു. പരിസരവാസികള്‍ടെ വീട്ടില്‍ ഉറങ്ങാന്‍ ക്ഷണിച്ചാല്‍, ആ സമയം ഈ വീടും സ്ഥലവും ആരെങ്കിലും കൊണ്ട് പോകും എന്ന പേടി കാരണം അത് ചെയ്യുന്നില്ല. മൊത്തം അരക്ഷിതാവസ്ഥയിലാണു. അതിനായിട്ട് നാളെ ഒരു കോണ്ട്രാക്റ്റര്‍ വരുകയും, വലിയ ആര്‍ഭാടത്തില്‍ ഒന്നും പണി നടത്താതെ, ചോരാത്ത രൂപത്തില്‍ ആക്കി, വാതില്‍ വച്ച്, അടുക്കളയോട് ചേര്‍ന്ന് ഒരു ചായിപ്പില്‍ ഒരു കക്കൂസും വെള്ളത്തിനുള്ള സ്ഥിതിയും ആക്കാന്‍ പറഞ്ഞിട്ടുണ്ട്. ഏതാണ്ട് കുറഞ്ഞ ബഡ്ജറ്റില്‍ തന്നെ, ഇരുപതിനായിരം രുപയോളം ആവുമിതിനു എന്ന് കരുതുന്നു.

(#) മകന്‍ പ്രസാദ് എപ്പഴും വീട് വിട്ട് പോകുന്നു എവിടെയ്ക്കെങ്കിലും. എവിടെയ്ക്ക് എന്നല്ല, ടി.വിയുടെ ശബ്ദം കാതോര്‍ത്താണു നടക്കുന്നത്. എവിടെ റ്റി.വി ശബ്ദം കേട്ടാലും അവിടെ പോയി ഇരിയ്കും. അത് ബസ്സ് കേറീട്ടാണെങ്കിലും, റോഡീലൂടെ ആണെങ്കിലും, പിന്നെ ഒരു പാതിരാരാവ് ഒക്കെ ആവുമ്പോഴാണു വരുന്നത്. അത് വരെ ഈ അമ്മ മല മൂത്രം ഒകെ ചെയ്ത് വീട്ടില്‍ തന്നെ ചാക്കിട്ട് അടച്ചിടും. അത്രയ്ക്ക് റ്റി.വി പ്രാന്ത് ആണു. പരിസരവാസികള്‍ ഒന്നും ഈ കുട്ടീയെ ഇരുത്തില്ല, അപ്പോഴ് അവന്‍ ഒരോ വീട്ടില്‍ നിന്ന് ഓടിയ്ക്കുമ്പൊഴും ദൂരെ ദൂരെ പോയി, വല്ല ചായക്കട, റ്റിവിക്കട എന്നിവയുടെ മുമ്പില്‍ നില്‍ക്കുമെന്ന്! ഇപ്പോഴ് വീട് ചോരുന്നത് കാരണം, റ്റിവി ഒന്നും വയ്ക്കാന്‍ പറ്റില്ല. ജീവിതത്തിന്റെ നിറമുള്ള മുഖങ്ങള്‍ എല്ലാം അസ്തമിച്ചത് കാരണം, ഇനി ഉറ്റുനോക്കാന്‍ നിറമുള്ള ഒരു ടി.വി മാത്രം എന്ന് എനിക്ക് തോന്നുന്നത്. ആരെങ്കിലും സ്പോണ്‍സറാക്കാന്‍ പറ്റുമോ എന്ന് നോക്കുന്നുണ്ട്. അല്ലെങ്കില്‍ വീടിന്റെ അറ്റകുറ്റ പണി കഴിഞ്ഞാല്‍ വേണ്ടത് ചെയ്യാം. പഞ്ചായത്ത് മുഖേന കറണ്ട് സൊജന്യമായിട്ട് കിട്ടുന്നുണ്ട്.

(#) ഇവര്‍ക്ക് ബാങ്ക് അക്കൌണ്ട് ശ്രീ ശിവപ്രസാദ് മുഖാന്തിരം തുറന്നിട്ടുണ്ട്. അതിലേയ്ക്ക് ചില നല്ല മനസ്കര്‍ ഒരു മുപ്പതിനായിരം രൂപ ഇട്ടിട്ടുണ്ട്. ഈ അമ്മയുടെ പേരില്‍ മാത്രമാണു അക്കൌണ്ട് മകനെ നോമിനിയായിട്ടെ ചേര്‍ത്തിട്ടുള്ളു. മകന്റെ മാനസ്സീക അസുഖം മൂലം അവന്റെ പേരു ചേര്‍ത്താല്‍, ആരെങ്കിലും കൂട്ടി കൊണ്ട് പോയി അവനെ കൊണ്ട് ചെക്ക് ഒപ്പിടീച്ചാലോ എന്ന് ഭയന്നിട്ടാണു. ഇപ്പോഴ് അമ്മയേ, ഒരു ഓട്ടോയില്‍ എടുത്ത് വച്ച ബാങ്കില്‍ കൊണ്ട് പോയിട്ടാണു അക്കൌണ്ട് തുറന്നത്. ഇത് വരെയ്ക്കും ഒന്നും പിന്‍ വലിച്ചിട്ടില്ല. പിന്‍ വലിച്ച് ഇവരുടെ കെയില്‍ കാശ് കൊടുത്തിട്ട് എന്ത് കാര്യം? ആരെങ്കിലും മുന്‍‌കൈ എടുത്താല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ. ഇത് വരെ കാശുണ്ടെങ്കില്‍ തന്നെയും, ക്രയവിക്രയം ചെയ്യാന്‍ ആളില്ലാത്തത് കൊണ്ട്, ഇവര്‍ പട്ടിണിയില്‍ തന്നെ, ഉടുമുണ്ട് പോലും മാറ്റാന്‍ ഇല്ലാതെ. ശ്രീ ശിവപ്രസാദ് പറയുന്നു, ഞാന്‍ കൂടെ പോയി, കാശ് എടുത്ത് ഇവര്‍ക്ക് എന്തെങ്കിലും ചെയ്ത് കൊടുത്താല്‍, പരിസര വാസികള്‍ക്ക് സംശയവും, പിന്നെ തോന്നിയവര്‍ തോന്നിയവര്‍ ഇവരെ ഓട്ടോയില്‍ പൊക്കി കൊണ്ട് പൊയിട്ട് കാശ് എടുക്കുകയും ചെയ്യുമെന്ന്. ഈശ്വര എന്തൊരു പരീക്ഷണം ഇവര്‍ക്ക്! ഏതായാലും ആ കാശുമായി ബന്ധപ്പെട്ട് നമ്മളും ഒന്നും ചെയ്യണ്ട. അത് അവിടെ ഇനിയും ഗുരുതരമായിട്ട് എന്തെങ്കിലും അസുഖങ്ങള്‍ വരുമ്പൊഴ് ഉപകാരപ്പെട്ടേയ്ക്കും. ശിവപ്രസാദിനോട് പറഞ്ഞിട്ടുണ്ട്, ബാങ്കില്‍ നിന്ന് ഈ പൈസ എടുക്കുമ്പോഴ് എന്നെ വിളിച്ച് പറയണമെന്ന്.

ഇത്തരുണത്തില്‍, സംഗതി ഇങ്ങനെ ചുറ്റിത്തിരിഞ്ഞ് കിടക്കുമ്പോഴ്, ഞാന്‍ പുറപ്പെടുന്നതിനു മുമ്പേ, ഇത്രയും സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്,

(#) വീട്ടിലേയ്ക് വേണ്ട സകലവിധമായ പലവ്യഞ്ജന സാധനങ്ങള്‍, ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്ന പറയുന്ന തോതില്‍, ഒരു സ്റ്റൌ ഉള്‍പ്പടെ. (അപ്രോക്സ് രണ്ടായിരം രൂപ)

(#) കുളിച്ച് മാറാനുള്ള വസ്ത്രങ്ങള്‍ അമ്മയ്ക്കും മകനും (എല്ലാം ഒരു നാലു ജോഡികള്‍),(നാലു പുതിയ ഷര്‍ട്ടുകള്‍ വാങ്ങി, അത് തുറന്ന് നോക്കിയപ്പോഴ്, എല്ലാം എല്ലാം ഇട്ടിട്ട്, അതിന്റെ ഒക്കേനും ഇട്ട് ഒരു ഫോട്ടോവും എന്നെ കൊണ്ട് എടുപ്പിച്ചു പ്രസാദ്!

(#) പുതപ്പ്, പായ, തലയിണ, കവര്‍, ഒരു ട്രങ്ക് ബോക്സ് തുണി വയ്ക്കാന്‍ എന്നിവ (അപ്രോക്സ് രണ്ടായിരം രൂപ)

(#) അടുക്കള പാത്രങ്ങള്‍ അത്യാവശ്യത്തിനു (അപ്രോക്സ് ആയിരം രൂപ)

(#)ബക്കറ്റ്.മഗ് ചെരുപ്പ് ചവുട്ടി ഇത്യാദി (അപ്രോക്സ് അഞ്ഞൂറു രുപ)

ചെരുപ്പ് വാങ്ങീത് അല്പം വലുതായി എന്ന് പറഞ്ഞ്, അതിട്ട് നോക്കി, ചെരുപ്പ് മാറ്റി വാങ്ങിത്തരണം തരണം എന്ന് പറഞോണ്ടേ ഇരുന്നു. മാറ്റി കൊടുക്കാണ്ടേ ഇരുന്നാല്‍, അത് മാറ്റി വാങ്ങണം എന്ന ചിന്തയില്‍ ഇറങ്ങി പോകും എന്ന് കരുതി, അവനേം കൊണ്ട് അത് മാറ്റി വാങ്ങിച്ചാണു ഞാന്‍ തിരികെ വന്നത്. മകന്‍ ഉഷാറായിരുന്നു, ഞാന്‍ ഉള്ളപ്പവരെ. അച്ഛന്‍ മരിച്ചതും ദാരിദ്രവും, അമ്മയുടെ ഈ അവസ്ഥയുമൊക്കെ ആവണം അവനെ ഈ വിഭ്രാന്തിയിലേയ്ക്ക് എത്തിച്ചത്. ഞാന്‍ മരിച്ചാല്‍ അമ്മയ്ക്ക് ആരുമില്ല, ആറ് സെന്റ് ചേച്ചി കൊണ്ട് പോവും എന്ന് പിന്നേം പിന്നേം പറഞ്ഞു കൊണ്ടിരുന്നു ഇവന്‍. പാവം അവന്‍ അറിയുന്നുണ്ടോ ആവോ അവന്റെ നാളുകളാണു അതിലും വേഗം എണ്ണികൊണ്ടിരിയ്ക്കുനത് എന്ന്. ദൈവമേ ന്ന് വിളിച്ച് പോയി ഞാന്‍.

(#) അല്പം ബേക്കറി സാധനങ്ങള്‍. ചുറ്റുവട്ടത്തുള്ള കുഞ്ഞുങ്ങള്‍ക്ക് അല്പം മിഠായി (അപ്രോക്സ് അഞ്ഞൂറു രൂപ)

(#) ഓട്ടോയിലാണു ഇത്രേം ദൂരം സഞ്ചരിച്ചതും കരുനാഗപ്പള്ളിയില്‍ നിന്ന്. പിന്നെ സാധനങ്ങള്‍ ഒക്കെ വാങ്ങാന്‍ റ്റൌണിലേയ്ക് ഒന്ന് രണ്ട് തവണയോളം പോയി വന്നു. മുന്ന് മണിയ്ക്കാണു ഓട്ടോ വിട്ടത്. (അഞ്ഞൂറു രുപ)

അടുത്തുള്ള കോണ്ട്രാക്റ്റര്‍ നാളെ വിളിയ്ക്കും, ഏതാണ്ട് ഇരുപതിനായിരം രുപയോളം അത് കഴിഞ്ഞാല്‍ എത്തിയ്ക്കാം എന്ന് കരുതുന്നു. ഒന്നുകില്‍ ശിവപ്രസാദിന്റെ പേരിലോ അല്ലെങ്കില്‍ അവിടെ തന്നെ തൊട്ട് അടുത്ത് കടനടത്തുന്നഅ ഒരു മണികണ്ഠന്‍, ഇവര്‍ക്ക് എന്തെങ്കിലും അത്യാവശ്യം എത്തിയ്ക്കുന്നത് ഇയാളാണു, അയാള്‍ക്കോ എത്തിയ്ക്കാം എന്ന് വിചാരിയ്ക്കുന്നു. ബാങ്കിലിട്ടാല്‍, ഈ സ്ത്രീയെ ഇവിടെ എത്തി, (ഒരുപാട് അകത്തേയ്ക്കാണു ഇവര്‍ താമസിയ്ക്കന്നത്, ഓട്ടോ പിടീച്ച്, അവരെ എടുത്ത് ബാങ്കി പോയി, പിന്നെ തിരിച്ച് കൊണ്ട് വിടുന്നത് ഒക്കെ പാടാവും), അത് കൊണ്ട് മുത്തൂറ്റ് വഴിയോ, അവിടെയുള്ള മാര്‍ജിന്‍ ഫ്രീയില്‍ വെസ്റ്റേണ്‍ യൂണിയനുണ്ട് , അത് ശിവപ്രസാദിന്റെ വീടിന്റെ അടുത്താണു, അതിലേയ്ക്കോ ട്രാന്‍സ്ഫര്‍ ചെയ്യാം. അല്ലെങ്കില്‍ ശര്‍മാജി ഒരുമാസത്തേ ലീവില്‍ നാളേ എത്തും, ഒന്നൂടെ പോയി കൊണ്ട് കൊടുക്കുകയോ ചെയ്യാം.

ഈ മകന്റെ ചികില്‍സയാണു മനസ്സിന്റെ മൂലയ്ക്ക് അലസോരപെടുത്തുന്ന ഒരു ചിന്ത. ഇത്രേം വലിയ അസുഖം വന്നിട്ടും, ഒന്നും ചെയ്യാണ്ടേ.. മരുന്ന് കഴിയ്ക്കാതെ, അവന്‍ ചുറ്റി തിരിയുന്നു, റ്റിവിയും കണ്ട്! എന്തെങ്കിലും ഒരു പോം വഴി മനസ്സില്‍ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ പറയണേ.

ആഹാര സാധനങ്ങള്‍ ഏതാണ്ട് രണ്ട് മാസത്തോളം ഉണ്ടാവും എന്ന് തോന്നുന്നു. ഇനി തീരുന്ന മുറയ്ക്ക് മണികണ്ഠന്‍ എന്ന അയല്‍‌വാസി വാങ്ങി കൊടുക്കാമെന്ന് ഏറ്റിട്ടുണ്ട്. എല്ലാ മാസവും ആരെങ്കിലും ഇത് മാറി മാറി സ്പോണ്‍സര്‍ ചെയ്യാവുന്നതാണു. ഒരു ആയിരത്ത‍ഞ്ചൂറു രുപയാവുമെന്ന് കരുതുന്നു. തീരുമാനമൊക്കെ ആവുന്നത് വരെ, ഞാന്‍ ചെയ്യാമെന്ന് വിചാരിയ്ക്കുന്നു.

ഇത്രേം ഒക്കെ തന്നെയാണു വിശേഷങ്ങള്‍. ദൈവം നമുക്ക് ഒക്കെ എണ്ണിയാല്‍ ഒടുങ്ങാത്ത സന്തോഷങ്ങളും സൌകര്യങ്ങളുമാണു നല്‍കിയിരിയ്ക്കുന്നത് എന്ന് ഓര്‍ക്കുല്ലോ. ഇതിലേയ്ക്ക് ഫണ്ട് എത്തിച്ച എല്ലാര്‍ക്കും ഒന്നൂടെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. ആര്‍ക്കെങ്കിലും ഇനിയും എന്തെങ്കിലും എത്തിയ്ക്കണമെങ്കില്‍, വെസ്റ്റേണ്‍ യൂണിയന്‍ / യൂ ഏ ഇ എക്സ്ചേഞ്ച് വഴി എന്റെ പേരില്‍ അയക്കാവുന്നതാണു്. എന്നാലാവുന്നതു ചെയ്യാമെന്നു വാക്കു്.

സ്നേഹത്തോടെ,
അതുല്യ.

8 comments:

  1. ബൂലോഗ കാരുണ്യത്തില്‍ ഇവര്‍ സഹായം അര്‍ഹിക്കുന്നു എന്ന തലക്കെട്ടില്‍ വന്ന അഭ്യര്‍ത്ഥനയില്‍ സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ഇന്നലെ (23-08-08) ബ്ലോഗര്‍ അതുല്യ അവരെ നേരിട്ടു സന്ദര്‍ശിക്കുകയുണ്ടായി. വിശദമാക്കി അതുല്യേച്ചി അയച്ച മെയില്‍ എല്ലാവരുടേയും അറിവിലേക്കായി ഒരു പോസ്റ്റായി ചേര്‍ത്തിരിക്കുന്നു.

    ReplyDelete
  2. അതുല്യേച്ച്യേ...വളരെ നല്ല കാര്യം.

    പാവം ആ അമ്മക്കും, മകനും, നമുക്ക് കഴിയാ‍വുന്ന വിധത്തില്‍ സഹാ‍യം എത്തിക്കാം.

    അവിടെ പോയി അവരെ കണ്ട് അവര്‍ക്ക് വേണ്ട സഹാ‍ായങ്ങള്‍ എത്തിക്കാന്‍ മുന്‍കൈ എടുത്തതിന് നന്ദിയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.

    സഹാ‍യിക്കാന്‍ മനസ്സ്ഥിതിയുള്ളവരുടെ സഹാ‍യ ഹസ്തങ്ങള്‍, സഹായം ആവശ്യമുള്ളവരുടെ നേര്‍ക്ക് നീളട്ടെ എന്നാശിക്കാം.

    ReplyDelete
  3. അവരെ പോയി നേരില്‍ കാണാനും അവരുടെ യഥാര്‍ത്ഥസ്ഥിതി എന്താണെന്നറിഞ്ഞ് വേണ്ടവിധത്തില്‍ സഹായം എത്തിക്കുന്നതിനായി അവിടെ വരെ പോകാന്‍ തയ്യാറായ അതുല്യേച്ചിക്ക് ആദ്യം തന്നെ നന്ദി പറയട്ടെ. കൂടെ വിശദമായ മെയിലിനും...

    അവര്‍ക്ക് സാമ്പത്തിക സഹായത്തേക്കാള്‍ വേണ്ടത് സംരക്ഷണമാണെന്നാണ് വായിച്ചറിയാന്‍ സാധിച്ചത്. സാമൂഹിക സേവനം മാത്രം മുന്‍‌നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഇവരെ ഏറ്റെടുക്കാന്‍ സാധിക്കുമോ? അത്തരത്തില്‍ തന്നെ പ്രസാദിന്റെ ചികിത്സയും നടക്കുമല്ലോ. ആ അമ്മയ്ക്ക് വേണ്ട വിധത്തിലുള്ള പരിചരണവും കിട്ടും. ഇതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് അത്ര അറിവില്ല്ല. എങ്കിലും സാമ്പത്തിക സഹായം കൊണ്ട് മാത്രം ഇവരെസംരക്ഷിക്കാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ ഇങ്ങനെ എന്തെങ്കിലും ശ്രമിക്കുന്നതാകും നല്ലതെന്ന് തോന്നുന്നു. മാത്രമല്ല; ചിലപ്പോള്‍ ഇങ്ങനെ ലഭിക്കുന്ന പണം അവര്‍ക്ക് മറ്റൊരു തരത്തില്‍ ഉപദ്രവമായേക്കാനും സാധ്യതയുണ്ട്. പ്രസാദിന്റെ ചികിത്സയ്ക്കാണെങ്കിലും ഏതെങ്കിലും ഒരു വ്യക്തിയെ കൂടുതലായി ആശ്രയിക്കാനും കഴിയില്ല.ഇവരുടെ ഭക്ഷണവും പരിചരണവും അത്യാവശ്യം ചികിത്സയും ലഭ്യമാക്കാന്‍ കഴിയുന്ന ഏതെങ്കിലും സ്ഥാപനങ്ങള്‍ ഇവരെ ഏറ്റെടുക്കാന്‍ തയ്യാറാകില്ലേ??? സ്വരൂപിക്കപ്പെട്ട പണം ബാക്കിയുണ്ടെങ്കില്‍ അത് ചികിത്സക്കായി ചെലവഴിക്കാമല്ലോ...

    ReplyDelete
  4. ആ അമ്മയും മകനും ഒരു നോവായി നിറയുന്നു മനസ്സില്‍ .
    അവരെ നേരില്‍ക്കണ്ട് അത്യാവശ്യ കാര്യങ്ങള്‍ ചെയ്തു കൊടുത്ത അതുല്യ ചേച്ചിയ്ക്ക് വളരെ നന്ദി ...
    ഇനിയും എന്ത് ചെയ്യുവാന്‍ കഴിയും നമുക്ക് ?

    ReplyDelete
  5. അതുല്യേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.

    ഷാരു പറഞ്ഞത് പോലെ സംരക്ഷണം ആണ് ഇപ്പോള്‍ അവര്ക്കു ആവശ്യം.എറണാകുളം അമൃത ഹോസ്പിറ്റലില്‍ (അവിടെ കാന്‍സര്‍ വിഭാഗം ഉണ്ട്) ഉള്ള പേഷ്യന്റ്റ്സ് സര്‍വീസ് വഴി സഹായം എന്തെകിലും കിട്ടുമോ എന്ന് ശ്രമിക്കാം.ആവശ്യമായ പണം നമുക്കു അവിടെക്കെത്തിക്കാമല്ലോ. അങ്ങനെ എങ്കില്‍ നല്ല ചികത്സയും സംരക്ഷണവും കിട്ടും.

    ReplyDelete
  6. അതുല്യ....ഇന്നലെ മാതൃഭൂമിയില്‍ റിപ്പോര്‍ട്ട്‌ കണ്ടു.എന്റെ വിഹിതം ഞാന്‍ മാനന്തവാടി ബ്യൂറോയില്‍ ഏല്‍പിച്ചു.അവര്‍ എത്തിച്ചു കൊടുക്കാം എന്ന് ഏറ്റിട്ടുണ്ട്‌.താങ്കളുടെയും ബൂലോക കാരുണ്യത്തിന്റേയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേര്‍ക്ക്‌ പ്രചോദനമാവട്ടെ.

    ReplyDelete
  7. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും. ഒപ്പം കഴിയുന്ന സഹായങ്ങള്‍ ചെയ്യാനും തയ്യാറാണെന്ന് അറീയിച്ചു കൊള്ളട്ടെ

    ReplyDelete
  8. ഭൂലോകകാരുണ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നു...തീര്‍ച്ചയായും അതുല്യയുടെ പ്രവര്‍ത്തിയെ പ്രത്യേകം ശ്ലഘിക്കുന്നു....മറ്റുള്ളവര്‍ പിണങ്ങരുത്..ആഡംബരജീവിതത്തിന്റെ പുറം‌മേനിയില്‍ സ്വയം മറന്നു ജീവിക്കുന്ന മലയാളീകള്‍ ഇതൊക്കെ കണ്ടിരുന്നെങ്കില്‍

    ReplyDelete